കടൽത്തീരം നിറയെ ആയിരക്കണക്കിന് മഞ്ഞുപന്തുകൾ കൂടിക്കിടക്കുന്നു. ഫിൻലൻഡിനും സ്വീഡനും ഇടയിലുള്ള ഹൈലൂട്ടോ ദ്വീപിൽ നിന്നുള്ളതാണ് മനോഹരമായ ഈ കാഴ്ച. അമച്വർ ഫൊട്ടോഗ്രഫറായ റിസ്റ്റോ മാറ്റിലയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ‘ഹൈലൂട്ടോ ദ്വീപിലെ മഞ്ഞുമുട്ടകൾ’ എന്ന അടിക്കുറിപ്പോടെയാണ്  റിസ്റ്റോ മാറ്റില ഈ അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കനത്ത മഞ്ഞുവീഴ്ചയാണ്. മൈനസ് 1 ഡിഗ്രിയിലും താഴെയാണ് തണുപ്പ് അനുഭവപ്പെടുന്നത്. കടൻത്തീരത്ത് വീഴുന്ന മഞ്ഞുകണങ്ങൾ കൂടിച്ചേരുകയും പിന്നീട് തീരത്തേക്കടിച്ചു കയറുന്ന കാറ്റിന്റെയും തിരമാലയുടെയും സഹായത്തോടെ   മഞ്ഞുകണങ്ങൾ പന്തുകളായി രൂപാന്തരം പ്രാപിക്കുന്ന പ്രതിഭാസമാണിത്. മഞ്ഞു വീഴ്ചയെ തുടർന്നുണ്ടായ ഈ അപൂർവ പ്രതിഭാസം കാണാൻ നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്.

മുട്ടയുടെ വലുപ്പം മുതൽ ഫുട്ബോളിന്റെ വലുപ്പം വരെയുള്ള മഞ്ഞുപന്തുകൾ ഇക്കൂട്ടത്തിലുണ്ട്. കാലാവസ്ഥ ഇതേ പോലെ തുടർന്നാൽ ഇതിലും വലുപ്പമുള്ള പന്തുകൾ രൂപപ്പെടും. മഞ്ഞുപന്തുകളിലേക്ക് അടിച്ചുകയറുന്ന തിരമാലകളാണ് തണുത്തുറയുമ്പോൾ വീണ്ടും മഞ്ഞുപന്തുകളുടെ വലുപ്പം കൂട്ടുന്നത്. മഞ്ഞുകണങ്ങളേക്ക് വീശിയടിക്കുന്ന തിരമാലകൾ തന്നെയാണ് ഇവയ്ക്ക് ഉരുണ്ടരൂപവും നൽകുന്നത്.

പ്രകൃതിയുടെ അപൂർവ പ്രതിഭാസമാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഹൈലൂട്ടോ ദ്വീപിൽ ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായിട്ടില്ല. ഒരു പ്രത്യേക താപനിലയിൽ മഞ്ഞു കണങ്ങളും ജലവും കാറ്റുമൊക്കെ ചേർന്നാണിവ രൂപപ്പെടുന്നത്. 2014ൽ സമാനമായ പ്രതിഭാസം റഷ്യയിലും 2015 ൽ മിഷിഗൺ തീരത്തും കണ്ടെത്തിയിരുന്നു.

2014ൽ വടക്കു പടിഞ്ഞാറൻ സൈബീരിയയിലാണു മഞ്ഞുപന്തുകൾ രൂപപ്പെട്ടത്. റഷ്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നദിയായ ഗൾഫ് ഓഫ് ഓബിയുടെ തീരത്തായിരുന്നു ആയിരക്കണക്കിനു മഞ്ഞു പന്തുകൾ കുമിഞ്ഞുകൂടിയത്. ഏകദേശം 18 കിലോമീറ്ററോളം ദൂരത്തിൽ മഞ്ഞുപന്തുകൾ രൂപപ്പെട്ടിരുന്നു.

English Summary: Thousands of rare "ice balls" cover beach in Finland