വായുവിൽ നിന്നും കുടിവെള്ളം  ഉൽപാദിപ്പിക്കുന്ന നൂതന സംരംഭവുമായി സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷൻ. അന്തരീക്ഷ വായുവിനെ യന്ത്ര സഹായത്തോടെ ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനമാണ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്നത്.

സതേൺ സെൻട്രൽ റെയിൽവേയുടെ ഹരിത സംരംഭത്തിന്റെയും ജലസംരക്ഷണ പദ്ധതികളുടേയും ഭാഗമായാണ് കുടിവെള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. അന്തരീക്ഷവായു ജനറേറ്ററിലൂടെ കടത്തിവിട്ട് പല ഘട്ടങ്ങളായി അരിച്ചെടുത്ത് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. അതിനുശേഷം ഈർപ്പാവസ്ഥയിലുള്ള വായു കൂളിങ് ചേംമ്പറിലൂടെ കടത്തിവിട്ട് ഖരാവസ്ഥയിലാക്കുന്നു. ഇത് പിന്നീട് ജലമാക്കി മാറ്റി വീണ്ടും വിവിധ ഘട്ടങ്ങളിലായി അരിച്ചെടുത്ത് പൂർണമായും മാലിന്യവിമുക്തമാക്കുന്നു. അതിനുശേഷം ജലം അൾട്രാവയലറ്റ് റേ  സംവിധാനത്തിലൂടെ  കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം ടാങ്കിലേക്ക് ശേഖരിക്കപ്പെടുകയാണു ചെയ്യുന്നത്.

ആയിരം ലിറ്റർ വരെ കുടിവെള്ളം ഉൽപാദിപ്പിക്കാനാകുന്ന സംവിധാനമാണ് നിലവിലുള്ളത്. കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളത്തിന് ലിറ്ററിന് എട്ടു രൂപ എന്നതാണ് നിരക്ക്. ഉപഭോക്താക്കൾ കുപ്പികൾ കയ്യിൽ കരുതിയാണ് വരുന്നതെങ്കിൽ അഞ്ചുരൂപ നിരക്കിൽ വെള്ളം ലഭിക്കും. 

മേഘദൂത് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി മൈത്രി അക്വാ ടെക് ആണ് വികസിപ്പിച്ചത്. രാജ്യാന്തര ആരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഏറെ സുരക്ഷിതമായ രീതിയിലാണ് വായുവിൽ നിന്നുമുള്ള കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്  സതേൺ സെൻട്രൽ റെയിൽവേ.

English Summary: Secunderabad Railway station offers drinking water made from air at Rs 5/litre