ആനയ്ക്കാരുണ്ടെന്ന് ഇനിയാരും ചോദിക്കില്ല. ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തി: ആന കോടതിയുടെ കുട്ടിയാണ്. മൈനറായ ആനയ്ക്ക് കോടതിയുണ്ട്. അതിന് എന്താണ് നല്ലതെന്നു കോടതി തീരുമാനിക്കും. സദ്ദാമെന്ന ആനപ്പാപ്പാന്റെ നൊമ്പരമായി മാറിയെങ്കിലും ലക്ഷ്മിയെന്ന ആന ഇനി രാജ്യത്തെങ്ങുമുള്ള ആനകൾക്ക് ചിന്നം വിളിയോടെ ആഘോഷിക്കാനുള്ള സ്വന്തം ആളാണ്: ചൂഷണത്തിന് ഇരയാകുമ്പോൾ, കൂട്ടംതെറ്റിയെത്തുമ്പോൾ... ആനയ്ക്ക് കോടതിയുണ്ടാവും.

താൻ കുടുംബാംഗത്തെ പോലെ പോറ്റിയിരുന്ന, ഡൽഹിയിലെ അവസാനത്തെ ആനയായ ‘ലക്ഷ്മി’യുടെ മോചനം ആവശ്യപ്പെട്ടു പാപ്പാനായ സദ്ദാം നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. ഹർജി കോടതി നിരസിച്ചെങ്കിലും കൃത്യമായ അപേക്ഷ നൽകി ആനയെ കാണാനുള്ള അവസരം സദ്ദാമിനു നൽകാമെന്നു ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സംഗീത സെഗാൾ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഭരണഘടനയിലെ ‘നാം’ എന്ന നിർവചനം മനുഷ്യർ മാത്രമല്ലെന്നും സദ്ദാമുമായുള്ള ആനയുടെ വൈകാരിക ബന്ധവും സദ്ദാമിനു വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് മാത്യൂ ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണിത്.

ഡൽഹിയിലെ യൂസഫ് അലി എന്നയാളുടെ പിടിയാനയെ സദ്ദാം 2008 മുതൽ പരിചരിച്ചു തുടങ്ങി, കുടുംബാംഗം പോലെയായപ്പോഴാണു വനംവകുപ്പു കൂട്ടിക്കൊണ്ടുപോയി ഹരിയാനയിലെ സംരക്ഷണകേന്ദ്രത്തിലാക്കിയത്.  വാസയോഗ്യമല്ലാത്ത സ്ഥലത്തു ആനയെ പാർപ്പിച്ചതിനു സദ്ദാം ജയിലിലാകുകയും ചെയ്തു.