കോഴിക്കോട് കൊടുവള്ളിയില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന 14 പാമ്പുകളെ വനംവകുപ്പ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓടിരക്ഷപ്പെട്ട മലപ്പുറം സ്വദേശി ഷഫീഖിനെതിരെ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വനംവകുപ്പ് കേസെടുത്തിരുന്നു. 

താമരശ്ശേരി അനധികൃതമായി പാമ്പുകളെ പിടികൂടി പ്രദർശനം നടത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 18 പാമ്പുകളെയും ശേഖരിച്ചുവച്ച പാമ്പ് വിഷവും കണ്ടെത്തി. കൊടുവള്ളി കളരാന്തിരിയിലെ  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അനധികൃതമായി പാമ്പുകളുടെ പ്രദർശനം നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന തിരൂർ പറവണ്ണ കുന്നത്തകത്ത് ഷഫീഖ് (29) നെ പിടികൂടുന്നതിനായി വീട്ടിൽ എത്തിയപ്പോഴാണ് തറവാട്ടു വീട്ടിൽ കൂടുതൽ പാമ്പുകളെ  കണ്ടെത്തിയത്.

10 മൂർഖൻ, 1അണലി, 2 ചുമർ പാമ്പ്, 1 മണ്ണൂലി,2 നീർക്കോലി, 2 ചേര എന്നിവ വലിയ പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഷെഫീഖ്, പിതാവ് കുന്നത്തകത്ത് ഹംസ (60) എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രതികളെ പിടികിട്ടിയിട്ടില്ല. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അബ്ദുൽ ഗഫൂർ, പി. ബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്വേത പ്രസാദ്, ഡ്രൈവർ പി.ജിതേഷ്, വാച്ചർ അബ്ദുൽ നാസർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം പ്രദർശന സ്ഥലത്തു നടത്തിയ പരിശോധനയിൽ വിവിധ ഇനത്തിൽ പെട്ട 14 പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. കേസും പിടികൂടിയ പാമ്പുകളെയും തുടർ അന്വേഷണത്തിനായി മലപ്പുറം എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു കൈമാറി.

പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി തുടങ്ങി പതിനാല് പാമ്പുകളെയാണ് അന്ന് പിടികൂടിയത്. കരൂഞ്ഞിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. ഷഫീഖിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. മുപ്പത് രൂപ ടിക്കറ്റെടുക്കുന്നവര്‍ക്ക് സാഹസികമായ കാഴ്ചകളായിരുന്നു വാഗ്ദാനം. പെരുമ്പാമ്പും, മൂര്‍ഖനും, അണലിയും തുടങ്ങി ചേര വരെ നീളുന്ന കാഴ്ച ആസ്വദിക്കാന്‍ നിരവധിയാളുകളെത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് വനപാലകര്‍ ടിക്കറ്റെടുത്ത് പ്രദര്‍ശന കൗണ്ടറിലേക്ക് കയറി. സംശയം തോന്നിയ ഷഫീഖും സഹായിയും വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരിയില്‍ നിന്നെത്തിയ ദ്രുതകര്‍മസേന പാമ്പുകളെ കസ്റ്റഡിയിലെടുത്തു. 

തിരൂരിലെ ഷെഫീഖിന്റെ വീട്ടിൽ നിന്ന് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്ത പാമ്പുകൾ.

ഷഫീഖ് നേരത്തെയും വിവിധയിടങ്ങളില്‍ പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടുപേരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി റേഞ്ച് ഓഫിസര്‍ കെ.നീതു പറഞ്ഞു. പിടികൂടിയ പാമ്പുകളെ പ്രത്യേകം നിരീക്ഷിച്ച ശേഷം വനമേഖലയില്‍ തുറന്നുവിടാനാണ് തീരുമാനം

പാമ്പ് പ്രദർശനത്തോടൊപ്പം ഷെഫീഖ് പാമ്പ് വിഷം ശേഖരിച്ചു വിൽപന നടത്തിയിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥർക്കു സൂചന ലഭിച്ചു.  പ്രതിയുടെ ആൾതാമസം ഇല്ലാത്ത തറവാട് വീട് കേന്ദ്രികരിച്ചാണ് പാമ്പ് വളർത്തലും വിഷം ശേഖരിക്കലും നടത്തിയിരുന്നത്. വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ  തരി രൂപത്തിലുള്ള ഒരു സ്പൂൺ വിഷം  കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസിനു മേലെ റബർ ബാൻഡ് കൊണ്ടു മുറുക്കിയ പ്ലാസ്റ്റിക്കിനു മുകളിൽ  പാമ്പുകളെ കൊണ്ട് കൊത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക്കിൽ കൊത്തുന്നതോടെ വിഷം ഗ്ലാസിനുള്ളിലേക്കു വീഴും. പാമ്പ് വിഷത്തിനു  നല്ല വിലയാണുള്ളതത്രേ.

English Summary: Snakes exhibited at school fest seized case