ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യത്തെ മേഘാലയയിലെ ജെയ്ൻറ്റിയ മലയിലെ ഗുഹയിൽ നിന്നു കണ്ടെത്തി. ബ്രിട്ടിഷ് റിസേർച്ച് അസോസിയേഷന്റെ കേവ് ആൻഡ് കാർസ്റ്റ് സയൻസ് ജേർണലാണ് അപൂർവ മത്സ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 40 സെന്റീമീറ്ററോളം നീളമുള്ള ഈ മത്സ്യങ്ങൾക്ക് കണ്ണുകളില്ല എന്നതാണ് അവയുടെ പ്രത്യേകത.

ഇതാദ്യമായല്ല മേഘാലയയിൽ നിന്ന് ഗുഹാ മത്സ്യത്തെ കണ്ടെത്തുന്നത്. ഇവയുടെ ശരീരം വെളുത്ത നിറത്തിലാണ്. മെലാനിന്റെ അഭാവമണാണ് ഇതിനു കാരണം. മുൻപു ഗുഹാ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലുപ്പമുള്ള മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടെത്തുന്നത്.

ഇപ്പോൾ ഗുഹാ മത്സ്യങ്ങളെ കണ്ടെത്തിയ പ്രദേശത്തു നിന്നും 8 കിലോമീറ്റർ അകലെയുള്ള സ്ഥലത്തു നിന്നുമാണ് രണ്ട് ദശാബ്ദം മുൻപും ഗുഹാ മത്സ്യങ്ങളെ കണ്ടെത്തിയത്. എന്നാൽ അന്നവയെ പിടികൂടി പിശോധിക്കാനോ ചിത്രമെടുക്കാനോ സാധിച്ചിരുന്നില്ല. ഇപ്പോൾ കണ്ടെത്തിയ ഗുഹാ മത്സ്യങ്ങളുടെ അമിത വലുപ്പത്തിനു കാരണം ഭക്ഷ്യ ലഭ്യതയാണെന്നും ഗവേഷകർ വ്യക്തമാക്കി. ഗുഹയ്ക്കുള്ളിൽ ഇവയുടെ ആവാസമേഖലയിൽ മഴക്കാലമെത്തുമ്പോള്‍ സസ്യജാലങ്ങളും ധാരാളമായി കാണപ്പെടാറുണ്ട്.

ഇപ്പോൾ കണ്ടെത്തിയ ഗുഹയിൽ ഇത്തരത്തിലുള്ള നൂറ് കണക്കിന് മത്സ്യങ്ങളുണ്ട്. കണ്ണുകളില്ലാത്തതിനാൽ പ്രകാശത്തോട് ഇവ പ്രതികരിച്ചില്ലെന്നും ഗവേഷകർ വ്യക്തമാക്കി. എന്നാൽ വെള്ളത്തിൽ സൃഷ്ടിച്ച അനക്കങ്ങൾ മത്സ്യങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.

English Summary: World's Largest Cave Fish Discovered In Meghalaya, It's 1.5 ft In Length & Has No Eyes