ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച പശ്ചിമഘട്ടത്തിൽ നിന്നു പുതിയ ഒരു സസ്യത്തെക്കൂടി കണ്ടെത്തി. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട്ടിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്നുകിടക്കുന്ന തൊള്ളായിരം മേഖലയിൽ നിന്നാണു സൊണറില ജനുസിൽ പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തിയത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും സൗദി അറേബ്യയിലെ പ്രിൻസ് സത്തം ബിൻ അബ്ദുൽ അസീസ് സർവകലാശാലയിലെ പ്രഫസറുമായ ഡോ. എം.എം.സുൽഫിയോടുള്ള ആദരം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി സസ്യത്തിനു സൊണറില സുൽഫേയി എന്നു പേരിട്ടു.

കഴിഞ്ഞ 5 വർഷത്തെ നിരീക്ഷണത്തിലൂടെ പുത്തൂർവയൽ ഡോ. എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ പിച്ചൻ എം.സലിം, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശൂർ കേരള ഫോറസ്റ്റ് റിസർച് സെന്ററിലെ ഡോ. ഹൃതിക് എന്നിവരാണു സസ്യത്തെ കണ്ടെത്തിയത്.

സ്വർണയില എന്നറിയപ്പെടുന്ന ഈ ജനുസിലെ സസ്യങ്ങളുടെ ഉത്‌ഭവസ്ഥാനമായാണു പശ്ചിമഘട്ടത്തെ ഗവേഷകർ കണക്കാക്കുന്നത്. ലോകത്ത് ഈയിനത്തിൽ 183 സസ്യങ്ങളാണുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന ഇതര സസ്യങ്ങളിൽ നിന്നും വിഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുലയാണു ഇവയുടെ പ്രത്യേകത.

മഴക്കാലങ്ങളിൽ അരുവികളോടു ചേർന്നുകിടക്കുന്ന പാറക്കെട്ടുകളിൽ പറ്റി വളരുന്ന ഇവയ്ക്ക് മാംസളമായ കിഴങ്ങും അതിമനോഹരമായ ഇലകളും പൂക്കളും ഉണ്ടാവും. 4 മാസത്തോളമാണ് ആയുർദൈർഘ്യം. ഈ മേഖലയിൽ 55 സസ്യങ്ങളെ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്നതിനാൽ അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary: New plant species found in Western Ghats