കേരളത്തിൽ തുടർച്ചയായ മൂന്നാം വർഷവും പ്രളയത്തിനും ഉരുൾപൊട്ടലിനും ഇടയാക്കിയത് അതിവൃഷ്ടി. ഓഗസ്റ്റ് 1 മുതൽ ഇന്നലെ വരെ (ഓഗസ്റ്റ് 10) ശരാശരിയെക്കാൾ 190 % അധികം മഴയാണു ലഭിച്ചത്. ശരാശരി ലഭിക്കേണ്ടത് 164.4 മില്ലി മീറ്റർ മഴയായിരുന്നുവെങ്കിൽ ഇത്തവണ പെയ്തത് 476 മി.മി. ഇതിൽ ഭൂരിഭാഗവും പെയ്തത് 6 മുതൽ 9 വരെയുള്ള 4 ദിവസങ്ങളിൽ.

കഴിഞ്ഞ 2 വർഷം ഓഗസ്റ്റ് 1 മുതൽ 10 വരെ പെയ്തതിനെക്കാൾ കൂടുതൽ മഴയാണ് ഇത്തവണ ദുരിതം വിതച്ചത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കഴിഞ്ഞ 2 വർഷത്തെക്കാൾ മഴ പെയ്തു. ഇടുക്കിയിൽ 10 ദിവസത്തിനിടെ പെയ്തത് 786 മില്ലിമീറ്റർ മഴ. ഈ സമയത്ത് ലഭിക്കേണ്ടിയിരുന്നത് 232 മി.മി മാത്രം.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടായിരുന്നെങ്കിലും ചുരുങ്ങിയ ദിവസങ്ങളിൽ ഇത്രത്തോളം മഴ പെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ധർ പോലും കണക്കുകൂട്ടിയില്ല. പശ്ചിമഘട്ട മേഖലയിൽ പെയ്ത അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമായത്.

ഒരു മാസത്തെ മഴ 10 ദിവസം കൊണ്ട്

സംസ്ഥാനത്ത് 10 ദിവസത്തിനുള്ളിൽ 476 മില്ലി മീറ്റർ മഴ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ, ഓഗസ്റ്റ് മാസത്തിൽ സാധാരണ ലഭിക്കുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്.

English Summary: Heavy rains, floods wreak havoc in Kerala