വെച്ചൂരിൽ പതിനായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തു; രോഗകാരണം കണ്ടെത്താനായില്ല. വൈക്കം വെച്ചൂരിൽ ഒരു മാസത്തിനിടെ പതിനായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തിട്ടും രോഗം കണ്ടുപിടിക്കാനാകാതെ മൃഗസംരക്ഷണവകുപ്പ്. പക്ഷിപ്പനിയല്ലെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് കൃത്യമായ മറുപടി നല്‍കുന്നില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകരം പതിനായിരകണക്കിന് രൂപയുടെ മരുന്നു നൽകിയിട്ടും താറാവുകള്‍ ചത്തൊടുങ്ങുകയാണ്. 

പക്ഷിപ്പനിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും ദിവസവും നൂറുകണക്കിന് താറാവുകളാണ് വെച്ചൂരിൽ ചത്തുവീഴുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ വെച്ചൂരിൽ മാത്രം പതിനാലായിരത്തോളം താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തു. ഡിസംബർ മൂന്നാം തീയതിക്കുള്ളില്‍ മൂന്ന് പ്രാവശ്യമാണ് സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്. രോഗമെന്തെന്ന് സ്ഥിരീകരിക്കുന്നില്ലെന്ന് മാത്രമല്ല വിവിധ മരുന്നുകളും താറാവുകളില്‍ പരീക്ഷിച്ച് കഴിഞ്ഞു. എന്നിട്ടും താറാവുകളുടെ ജീവന്‍ സംരക്ഷിക്കാനാകുന്നില്ല.

പക്ഷിപ്പനിയെ തുടര്‍ന്ന് താറാവിനെ വാങ്ങാനോ മുട്ട വാങ്ങാനോ ആളില്ല. രോഗമില്ലാത്ത മറ്റ് താറാവുകള്‍ക്ക് ദിവസേന തീറ്റ നല്‍കാന്‍ ചുരുങ്ങിയത് അയ്യായിരത്തിലധികം ചെലവുണ്ട്. മരുന്നിന്‍റെ തുക വേറെ. പക്ഷിപ്പനിയെ തുടര്‍ന്ന് ചത്ത താറാവുകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും രോഗമെന്തെന്ന് കണ്ടെത്താനാകാത്തവയ്ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

English Summary: Death of ducks causes panic among farmers