കുന്താപുരം ബൈന്തൂർ ബദക്കരെ പാലത്തിൽ ട്രെയിനിടിച്ച് കരിമ്പുലി ചത്തു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണു സംഭവം. 5 വയസ്സുള്ള ആൺപുലിയാണു ചത്തത്. പട്രോളിങ് നടത്തുകയായിരുന്ന ഗ്യാങ്മാനാണു പുലിയെ കണ്ടത്. ഇയാൾ അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോർട്ടം നടത്തി. വനം വകുപ്പ് വന്ത്‌സെ ഡിപ്പോയ്ക്ക് സമീപം സംസ്‌കരിച്ചു.

ഇരതേടിയാകാം പുള്ളിപ്പുലി ഇവിടേക്കെത്തിയതെന്നാണ് നിഗമനം. ഇന്ത്യയിൽ വളരെ അപൂർവമാണ് കരിമ്പുലികൾ. പത്തിൽ താഴെയാണ് ഇവയുടെ എണ്ണം. ആൽബനിസത്തിന്റെ എതിരായ മെലാനിസം മൂലം സംഭവിക്കുന്നതാണെന്ന് പുലികളിലെ ഈ നിറവ്യത്യാസം. ജനിതകപരമായ വ്യതിയാനങ്ങളാണ് ആൽബനിസത്തിനും മെലാനിസത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്. 

കാഴ്ചയിൽ വ്യത്യസ്തത തോന്നുമെങ്കിലും സാധാരണ പുള്ളിപ്പുലികളുടെ സ്വഭാവസവിശേഷതകൾ തന്നെയാണ് കരിമ്പുലികൾക്കുമുള്ളത്. ഇവയിൽ ഉയർന്നതോതിൽ മെലാനിൻ ഉള്ളതിനാൽ ശരീരം മുഴുവൻ കറുപ്പുനിറത്തിലാകും കാണപ്പെടുന്നതെന്നു മാത്രം. ഇതിനാൽ അവയെ മെലാനിസ്റ്റിക് എന്നാണ് വിളിക്കുന്നത്. മറ്റു മൃഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ കാടുകളിൽ പതിയിരുന്ന് ഇരപിടിക്കാൻ ഈ നിറം അവയ്ക്ക് സഹായകവുമാണ്. ഈ കാരണം കൊണ്ട് തന്നെ അധികം പ്രകാശമെത്താത്ത വനത്തിന്റെ ഉൾഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്

English Summary: A rare black panther dies under speeding train in Karnataka