തെലുങ്കാനയിലെ കരീംനഗറിലുള്ള രാജീവ് രഹ്ദരി ഹൈവേയിൽ യാത്രികരുടെ വഴിമുടക്കി ഒരു കൂട്ടം പ്രാണികൾ. പതിനായിരക്കണക്കിന് ചെറുപ്രാണികൾ ഹൈവേയിൽ പറന്നതോടെ വാഹനം മുന്നോട്ട് നീക്കാനാവാതെ യാത്രക്കാർ കുഴയുകയായിരുന്നു. ഇതേ തുടർന്ന് പലരും  ഹൈവേയിൽ നിന്നു മാറി ഉൾപ്രദേശങ്ങളിലുള്ള വഴികളിലൂടെയാണ് യാത്ര തുടർന്നത്.

പ്രാണികൾ ഹൈവേ കൈയടക്കിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇരുചക്രവാഹനത്തിലുള്ളവർക്ക് പുറമേ വലിയ ട്രക്കുകളിൽ എത്തിയവർപോലും വാഹനം മുന്നോട്ടുനീക്കാവാതെ കഷ്ടപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണാം. കാഴ്ച പൂർണമായി തടസ്സപ്പെട്ടതിനെ തുടർന്ന്  ഇരുചക്രവാഹനത്തിലുള്ളവർ നിലതെറ്റി താഴെവീണ സംഭവങ്ങളും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഡിസ്ഫ്ലൈ എന്നറിയപ്പെടുന്ന പ്രാണികളാണ് നിരത്തിലിറങ്ങിയത്.

സ്ഥിതി രൂക്ഷമായതിനെ തുടർന്ന് ജില്ലാ കൃഷി ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രാണികളുടെ സാംപിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ജലാശയങ്ങൾക്ക് സമീപത്തായാണ് സാധാരണ കാഡിസ്ഫ്ലൈ ഇനത്തിൽ പെട്ട പ്രാണികൾ കൂടുതലായി കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന വർഗമാണിവ. വാഹനങ്ങളുടെ പ്രകാശം കണ്ട് ആകൃഷ്ടരാകുന്നതിനാലാണ് അവ വലിയ കൂട്ടമായി ഹൈവേയിലേക്കെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ  കാർഷികവിളകൾക്ക് ദോഷമുണ്ടാക്കുന്നവയല്ല ഈ ചെറു പ്രാണികൾ.

English Summary: Thousands of insects swarm Karimnagar-Hyderabad highway, cause traffic jam