വിഷ ഉറുമ്പുകൾ ‘വിഴുങ്ങിയ’ ഒഡീഷ ഗ്രാമം; പലായനം ചെയ്ത് നാട്ടുകാർ; തലപുകച്ച് ശാസ്ത്രം!
വിഷക്കുപ്പികളും മണ്ണെണ്ണയും ആയുധങ്ങളുമായിട്ടാണ് സ്വന്തം മണ്ണിലൂടെ അവർ നടക്കുന്നത്. സ്വന്തം വീട്ടിലിരിക്കുമ്പോൾ പോലും അരക്ഷിതമായി ചുറ്റും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ഏതുനിമിഷവും എവിടെ നിന്നു പോലുമറിയാതെ ആക്രമണം ഭയന്നിരിക്കുകയാണ് അവർ. ഇരുന്നൂറോളം കുടുംബങ്ങളുള്ള ആ ഗ്രാമത്തിൽനിന്ന് ചില കുടുംബങ്ങൾ
വിഷക്കുപ്പികളും മണ്ണെണ്ണയും ആയുധങ്ങളുമായിട്ടാണ് സ്വന്തം മണ്ണിലൂടെ അവർ നടക്കുന്നത്. സ്വന്തം വീട്ടിലിരിക്കുമ്പോൾ പോലും അരക്ഷിതമായി ചുറ്റും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ഏതുനിമിഷവും എവിടെ നിന്നു പോലുമറിയാതെ ആക്രമണം ഭയന്നിരിക്കുകയാണ് അവർ. ഇരുന്നൂറോളം കുടുംബങ്ങളുള്ള ആ ഗ്രാമത്തിൽനിന്ന് ചില കുടുംബങ്ങൾ
വിഷക്കുപ്പികളും മണ്ണെണ്ണയും ആയുധങ്ങളുമായിട്ടാണ് സ്വന്തം മണ്ണിലൂടെ അവർ നടക്കുന്നത്. സ്വന്തം വീട്ടിലിരിക്കുമ്പോൾ പോലും അരക്ഷിതമായി ചുറ്റും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ഏതുനിമിഷവും എവിടെ നിന്നു പോലുമറിയാതെ ആക്രമണം ഭയന്നിരിക്കുകയാണ് അവർ. ഇരുന്നൂറോളം കുടുംബങ്ങളുള്ള ആ ഗ്രാമത്തിൽനിന്ന് ചില കുടുംബങ്ങൾ
വിഷക്കുപ്പികളും മണ്ണെണ്ണയും ആയുധങ്ങളുമായിട്ടാണ് സ്വന്തം മണ്ണിലൂടെ അവർ നടക്കുന്നത്. സ്വന്തം വീട്ടിലിരിക്കുമ്പോൾ പോലും അരക്ഷിതമായി ചുറ്റും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ഏതുനിമിഷവും എവിടെ നിന്നു പോലുമറിയാതെ ആക്രമണം ഭയന്നിരിക്കുകയാണ് അവർ. ഇരുന്നൂറോളം കുടുംബങ്ങളുള്ള ആ ഗ്രാമത്തിൽനിന്ന് ചില കുടുംബങ്ങൾ സമീപ ഗ്രാമങ്ങളിലെ ബന്ധുവീടുകളിലേക്ക് കുടിയേറി. വളർത്തുമൃഗങ്ങളും കാലികളും പല്ലിയും പാറ്റയും വരെ ആക്രമണത്തിനിരയായ നാട്ടിൽ വീട്ടകങ്ങളിൽ ഇരിക്കുമ്പോൾ പോലും ചുറ്റും ‘ലക്ഷ്മണരേഖ’ വരച്ചിടേണ്ട ഗതികേട് നമുക്ക് ചിന്തിക്കാനാകുമോ? അതും കൊടുംവിഷമുള്ള ഉറുമ്പുകളെ ഭയന്ന്...!
ഒഡീഷയിലെ പുരി ജില്ലയിലെ ചന്ദ്രാദേയിപുർ ഗ്രാമം. സമീപത്തൊഴുകുന്ന മഹാനദിയിലെ പ്രളയജലം മുൻപ് പലവട്ടം ചന്ദ്രാദേയിപുരിയെ കുതിർത്തിട്ടുണ്ട്. കനത്ത മഴപ്പെയ്ത്ത് ഒഴിഞ്ഞു വെള്ളമിറങ്ങിയാൽ ഗ്രാമവാസികൾ തിരികെ ജീവിതം സാധാരണപോലെ വീണ്ടും തുടങ്ങും. എന്നാൽ ഈ മഴക്കാലത്തെ അർദ്ധ വിരാമ കാലം കഴിഞ്ഞുള്ള മടക്കം അത്ര ലളിതമായിരുന്നില്ല. മഹാനദി കയറിയിറങ്ങിപ്പോയ വഴികളിലൂടെ തിരിച്ചുനടന്നു തുടങ്ങുമ്പോഴേ നാട്ടുകാർ പതിവായി കാണുന്ന വില്ലനെ പതിവിലധികം എണ്ണമായി കണ്ടുതുടങ്ങിയിരുന്നു. ഒറ്റപ്പെട്ട സംഭവമായിരുന്നില്ല അത്. ലക്ഷക്കണക്കിന് വിഷ ഉറുമ്പുകൾ നാലുദിക്കിൽ നിന്നും ചന്ദ്രാദേയിപുരിലെത്തി പുതിയ കോളനി തീർക്കുകയാണ് അവിടെ. ‘നീറ്, ചോണനുറുമ്പ്, പുളിയുറുമ്പ്’ എന്ന പല പേരിൽ അറിയപ്പെടുന്ന ഫയർ ആന്റ് വിഭാഗത്തിൽ പെട്ട ഉറുമ്പുകളാണ് ഇവിടെയുള്ളത്. എന്നാൽ സാധാരണ ഉറുമ്പുകളെ പോലെയല്ല ഇവയുടെ വിഷം. ഇവ കടിച്ചു കഴിഞ്ഞാൽ കടുത്ത വേദനയും ചൊറിച്ചിലും അലർജിയുമുണ്ടാക്കും. (കടിക്കുകയല്ല, ശരീരത്തിലേക്ക് ഫോർമിക് ആസിഡ് തെറിപ്പിക്കുകയാണ് ചെയ്യുക). കടിയേറ്റ ഭാഗത്ത് കുമിളകൾ വീർത്തു വരും. ഇതു പൊട്ടിയൊലിക്കുകയും ചെയ്യുന്നുണ്ട്.
കഥകളിലും മറ്റുമുള്ള പ്രതികാര ദാഹം പോലെ വഴിയിലും മരത്തിലും ചെടികളിലും വയലുകളിലും വീടുകളിലുമെന്നുവേണ്ട നാടാകെ ഉറുമ്പുകൾ രാപകലില്ലാതെ ‘റൂട്ട് മാർച്ച്’ നടത്തുന്നു. മണ്ണെണ്ണയോ ഉറുമ്പു പൊടിയോ വിതറി ചെറുക്കാൻ കഴിയുന്നതിലുമേറെ ഉറുമ്പുകളുണ്ട്. നാട് കാക്കാൻ കയ്യിലെ ആയുധങ്ങൾ തികയില്ലെന്നു വന്നപ്പോൾ ഇരിക്കുന്നതിനു ചുറ്റും ഉറുമ്പു പൊടി കൊണ്ട് വട്ടം വരയ്ക്കുകയാണ് നാട്ടുകാർ. വിഷയം പഠിക്കാനെത്തിയ ശാസ്ത്ര സംഘവും തിരച്ചിലിലാണ്. ഉറുമ്പ് സംഘത്തിന്റെ ‘റാണിയെ’. റാണിയെ ഇല്ലാതാക്കിയാലേ ഗ്രാമം രക്ഷിക്കാൻ കഴിയൂ എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരാഴ്ചയിലേറെയായി ചന്ദ്രാദേയിപുരിൽ ഉറുമ്പുവാഴ്ച തുടരുകയാണ്. ഇവ എവിടെ നിന്നെത്തിയെന്നും എങ്ങിനെ തുരത്താമെന്നുമുള്ള പരീക്ഷണത്തിലാണ് ഗവേഷകർ. ഇതിനിടയിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാതെ ഒരു ഗ്രാമവും..
∙ കാരണമായത് പ്രളയം?
പ്രളയഭീതി എന്തെന്ന് മലയാളികൾക്ക് ഇന്നു നന്നായി അറിയാം. അതിനു സമാനമായ പ്രളയമാണ് കഴിഞ്ഞ മാസം ഒഡീഷയിൽ ഉണ്ടായത്. അഞ്ചു ലക്ഷത്തോളം പേരെ നേരിട്ടും അതിലിരട്ടിപ്പേരെ പരോക്ഷമായും ബാധിച്ചു. 68 വില്ലേജുകൾ വെള്ളത്തിനടിയിലായി. അതിൽ ഏറ്റവുമധികം പ്രളയം തലവേദന തീർത്ത ജില്ലകളിൽ ഒന്നു പുരി ആയിരുന്നു. നദിയിൽ നിന്ന് അൽപം അകലെയായിട്ടും ചന്ദ്രാദേയിപുരിൽ പലയിടത്തും വെള്ളമെത്തി. എന്നാൽ വെള്ളമിറങ്ങിയപ്പോഴാണ് യഥാർഥ തലവേദന ഗ്രാമത്തിന് നേരിടേണ്ടി വന്നത്. ഉറുമ്പ് ആക്രമണം. പ്രളയത്തിനു ശേഷമാണ് ഇവയുടെ ശല്യമെന്ന് ഗ്രാമവാസികൾ പറയുന്നു. പ്രളയമാണ് ഉറുമ്പുകൾ ഇവിടേക്ക് എത്തിച്ചതെന്ന് ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ ഇവ എത്തിയത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. നദീ തീരത്തെ സ്വാഭാവിക മാന്തോപ്പുകളെയാണ് ഗ്രാമവാസികൾ സംശയിക്കുന്നത്. ഇവിടെ പതിവിലേറെ വലുപ്പമുള്ള ഉറുമ്പു പുറ്റുകൾ ഉണ്ടായിരുന്നതായി അവർ പറയുന്നു. ഉറുമ്പ് ശല്യം കാരണം പക്ഷികൾ പോലും ഇവിടുത്തെ മാവുകളിൽ ചേക്കേറിയിരുന്നില്ലെന്നാണ് അവരുടെ വാദം. ഇത്തരത്തിൽ ഒരു ‘കോളനി’ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉറുമ്പുകൾ പ്രളയം ഭയന്ന് ഉയർന്ന മേഖലയിലേക്ക് കുടിയേറിയതാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഒന്നരയാൾ വരെ പൊക്കമുള്ള മൺപുറ്റുകൾ ഇവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ലാത്ത പുഴയോരത്ത് ഇതിന്റെ യാതൊരു ശേഷിപ്പുമില്ലെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്കു മുകളിൽ അത്ര വലിയ മൺപുറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ താഴെ അതിലേറെ വിപുലമായ കോളനിയായിരുന്നിരിക്കാമെന്നും അവർ പറയുന്നു. ഏതായാലും ഗ്രാമത്തിന്റെ നാലുപാടും പടർന്നിരിക്കുന്ന അവയുടെ കേന്ദ്രം ഏതാണെന്നു കണ്ടെത്താനായിട്ടില്ല.
∙ വേദനയോടെ നാട്
നടക്കുന്നതിനിടയിൽ അറിയാതെ ഉറുമ്പ് കൂട്ടിൽ ചവിട്ടിയാലുള്ള അവസ്ഥ നമുക്കറിയാം. കാലിൽ പാഞ്ഞു കയറുന്നത് അത്രയേറെ ഉറുമ്പുകളായിരിക്കും. അവയെ തട്ടി കളയുമ്പോഴേക്കും ആവശ്യത്തിനു കടി കിട്ടും. വീട്ടിലോ പരിസരത്തോ ഉറുമ്പ് കൂടു കൂട്ടുന്നത് കണ്ടാൽ ഉടനെ ഉറുമ്പു പൊടിയെടുക്കാൻ നമ്മൾ ഓടും. അപ്പോൾ ലക്ഷക്കണക്കിന് ഉറുമ്പുകൾക്കിടയിൽ ജീവിക്കുന്ന ചന്ദ്രാദേയിപുർ നിവാസികളുടെ സ്ഥിതി ആലോചിച്ചു നോക്കൂ. ഗ്രാമത്തിൽ നിന്ന് മൂന്നു കുടുംബങ്ങളാണ് വീടൊഴിഞ്ഞു പോയത്. ഇതിൽ ഒരു കുടുംബത്തിൽ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ശരീരം മുഴുവൻ ഉറുമ്പ് കടിച്ച് കുമിളകൾ രൂപപ്പെട്ടിരുന്നു. കട്ടിലിനു ചുറ്റും ഉറുമ്പ് പൊടി വിതറിയിട്ടാണ് കുഞ്ഞിനെ കിടത്തിയിരുന്നതെങ്കിലും വീടിന്റെ മേൽക്കൂരയിൽ നിന്ന് ഉറുമ്പുകൾ കട്ടിലിലേക്ക് വീഴുകയായിരുന്നത്രേ. ചന്ദ്രാദേയിപുരിൽ ഉറുമ്പ് കടിയേൽക്കാത്തവരാരുമില്ല. എല്ലാവരുടെയും ശരീരത്തിൽ അവിടിവിടെയായി കുമിളകളും അതു പൊട്ടിയൊലിച്ച പാടുകളുമാണ്. വേദന സഹിക്കാനാകാതെ കുട്ടികൾ കരച്ചിലാണ്. വേദന ശമിപ്പിക്കാനുള്ള മരുന്നുകൾ ഉൾപ്പെടെ കടകളിൽ കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇവിടെയെന്നും പഞ്ചായത്ത് അംഗം പറയുന്നു. വീട്ടിലിരുന്നു ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയും നാട്ടുകാരെ ദുഃഖത്തിലാഴ്ത്തുന്നു.
∙ മൃഗങ്ങൾക്കും ദുരിതം
ചർമമുഴ ബാധിച്ച പോലെയാണ് ഗ്രാമത്തിലെ കാലികളിൽ മിക്കതിന്റെയും സ്ഥിതി. നായ്ക്കളെയും കോഴികളെയും പൂച്ചകളെയും എന്നു വേണ്ട പല്ലിയും പാറ്റയും പാമ്പുമൊക്കെ ഉറുമ്പുകളുടെ ആക്രമണത്തിന് ഇരകളായികൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് ഉറുമ്പു പൊടിയും മണ്ണെണ്ണയുമൊക്കെ ഉപയോഗിച്ച് വലയം തീർക്കാമെങ്കിലും മൃഗങ്ങളുടെ കാര്യത്തിൽ ഇത് സാധ്യമല്ല. മറ്റ് വിഷങ്ങൾ ഉപയോഗിക്കുന്നത് വളർത്തു മൃഗങ്ങളുടെ ജീവൻ അപകടത്തിലാക്കുമോയെന്ന ആശങ്കയുമുണ്ട്. മഴയുള്ളതുകൊണ്ട് തീ ഉപയോഗിക്കാനും കഴിയുന്നില്ല. കടിയേറ്റ മൃഗങ്ങൾക്ക് ആശ്വാസമേകാൻ മരുന്നുകൾ ലഭ്യമല്ലെന്നും പരാതിയുണ്ട് നാട്ടുകാർക്ക്.
∙ പരിഹാരം തേടി സർവകലാശാല
ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ ആൻഡ് ടെക്നോളജിയിലെ വിദഗ്ധരാണ് പരിഹാരം കണ്ടെത്താൻ ഗ്രാമത്തിലെത്തിയത്. സ്ഥിതി ഗുരുതരമാണെന്നു മനസ്സിലാക്കിയ സംഘം ഉറുമ്പുകളുടെ സാംപിളുകൾ ശേഖരിച്ച് പഠന വിധേയമാക്കുകയാണ്. ഇവരുടെ സ്വഭാവ രീതികളും വിഷത്തിന്റെ തീവ്രതയും പ്രതിരോധ മാർഗങ്ങളും കണ്ടെത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം. ഉറവിടം കണ്ടെത്തി പ്രതിരോധിക്കുകയാണ് ഉറുമ്പുകളെ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമെന്ന നിഗമനത്തിൽ ജില്ലാ ഭരണകൂടവും പഞ്ചായത്തും ഗവേഷകരുമെല്ലാം ഇതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഉറുമ്പുകൾ പ്രദേശത്ത് നേരത്തെയുണ്ടെങ്കിലും ജീവിതത്തെ കീഴ്മേൽ മറിക്കുമെന്ന് കരുതിയില്ലെന്നാണ് ഇവിടുത്തെ ബിഡിഒ പറയുന്നത്.
∙ സമാന സംഭവം ഡിണ്ടിഗലിലും
കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ഡിണ്ടിഗലിലും സമാനമായ സംഭവമുണ്ടായിരുന്നു. ആറ് മലയോര ഗ്രാമങ്ങളിൽ ഉറുമ്പുകൾ കൂട്ടത്തോടെയെത്തി ഇതേപോലെ ആക്രമണം തുടങ്ങി. കറന്തമലയുടെ താഴ്‌വരയിലെ സർവീട്, കുറ്റൂർ, എസ്കോടൈ, വേലായുധംപട്ടി, ഉളുപ്പക്കുടി, പന്നൈക്കാട് എന്നീ കാർഷിക ഗ്രാമങ്ങളാണ് ഉറുമ്പുകളുടെ വേട്ടയ്ക്ക് ഇരകളായത്. ഉറുമ്പുകൾ കൂട്ടത്തോടെ ശരീരത്തിലേക്ക് ഇരച്ചുകയറുമ്പോൾ ഇവയെ തൂത്തെറിഞ്ഞവരാണ് കുടുങ്ങിയത്. ഇങ്ങനെ ഇവയെ തട്ടിയെറിയുമ്പോൾ ശരീരത്തിലേക്ക് ആസിഡ് തെറിപ്പിക്കുകയായിരുന്നു ഇവ. ഇത്തരത്തിൽ ചില വളർത്തുമൃഗങ്ങൾക്ക് കാഴ്ച നഷ്ടമായെന്നു വരെ കർഷകർ പറയുന്നു. മൃഗങ്ങളെ ആക്രമിച്ചതോടെ ഗ്രാമം ഉപേക്ഷിച്ച് പോയി പലരും. ഇപ്പോഴും ശാശ്വതമായി പരിഹരിക്കപ്പെടാതിരിക്കുകയാണ് ഈ പ്രശ്നം.
∙ തേളിറങ്ങിയ ഈജിപ്ത്
കഴിഞ്ഞ നവംബറിൽ ഈജിപ്തിലും സമാനമായ അനുഭവമുണ്ടായി. ഉറുമ്പുകളായിരുന്നില്ല അവിടെ. തേളുകളായിരുന്നു ഈജിപ്തിലെ വില്ലന്മാർ. 3 പേർക്ക് തേൾ വിഷബാധയേറ്റ് മരണം സംഭവിച്ചു. അഞ്ഞൂറിലധികം പേർ ചികിത്സ തേടി. ഇതിലൊരു കൗതുകമെന്തെന്നാൽ അവിടെയും പ്രളയത്തെ തുടർന്നായിരുന്നു വിഷ ജീവികളുടെ ആക്രമണം. നൈൽ നദിയുടെ തീരത്ത് ആസ്വാനിലായിരുന്നു തേൾ ആക്രമണം. ‘മമ്മി’ എന്ന ഹോളിവുഡ് ചിത്രത്തിൽ കറുത്ത വണ്ടുകൾ കൂട്ടത്തോടെയെത്തുന്നതിന് സമാനമായിരുന്നു ആസ്വാനിലെ അവസ്ഥ. പ്രളയത്തിൽ ആവാസവ്യവസ്ഥ നഷ്ടമായ തേളുകൾ നഗരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭരണകൂടം പോലും വിറച്ചുപോയി. കോവിഡ് പ്രതിസന്ധി മറികടക്കാൻ വാക്സിനേഷൻ നടന്നിരുന്ന ക്യാംപുകൾ വരെ അടച്ചിടേണ്ടി വന്നു. വിഷചികിത്സയ്ക്കായി രാജ്യത്തെ പലയിടങ്ങളിൽ നിന്നായി മരുന്ന് എത്തിക്കേണ്ടതായും വന്നു ആസ്വാനിലേക്ക്. ഫാറ്റ് ടെയ്ൽഡ് തേളുകളാണ് ഇവിടെ ഭീതി വിതച്ചത്. ലോകത്തെ ഏറ്റവും വീര്യമേറിയ തേൾ വിഭാഗമാണ് ഇവ.
∙ ഉറുമ്പുകളുടെ കഥ
‘ഹൈമ്നോപ്റ്റ’ ഗോത്രത്തിലെ ഫോർമിസിഡ് കുടുംബത്തിൽ പെടുന്ന ജീവിയാണ് ഉറുമ്പ്. ഉറുമ്പുകൾ 13 കോടി വർഷം മുൻപും ഭൂമിയിലുണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ടായിരത്തോളം ഇനം ഉറുമ്പുകളെ മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട്. പല നിറത്തിലും രൂപത്തിലും വലിപ്പത്തിലുമുള്ളവ. സാധാരണഗതിയിൽ ശൈത്യ മേഖലാ രാജ്യങ്ങളിൽ താരതമ്യേന കുറച്ചും ഉഷ്ണ മേഖലാ രാജ്യങ്ങളിൽ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടുവരാറുള്ളത്. കൊടിയ വിഷമുള്ള ചില ഇനങ്ങൾ അപൂർവമായെങ്കിലും ഇവയുടെ ഗണത്തിലുണ്ട്. കടിച്ചാൽ പിടിവിടാത്ത ഇനങ്ങളുമുണ്ട്. ആഫ്രിക്കയിലെ ചില ഗോത്രവർഗക്കാർ ശരീരത്തിലെ മുറിവുകൾ തുന്നിച്ചേർക്കാൻ ഉറുമ്പുകളെക്കൊണ്ടു നിരനിരയായി കടിപ്പിക്കാറുണ്ട്. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ബ്ലാക്ക് ബുൾ ഡോഗ് എന്നയിനത്തിന് ഒറ്റക്കടിക്ക് ഒരാളെ കൊല്ലാൻ അതിനു കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്. ശരാശരി ആയുസ്സ് 7 മുതൽ 15 വർഷം വരെയാണ്. എന്നാൽ അതിൽ ഇരട്ടിയിലേറെ ജീവിച്ചിരുന്ന ഉറുമ്പുകളുമുണ്ടായിട്ടുണ്ട്.
ദിനോസറുകൾ പോലും അതിജീവിക്കാത്ത പ്രതിസന്ധികളെ അതിജീവിച്ചവരാണ് ഉറുമ്പുകളുടെ വംശം. ശരീരത്തിൽ നിന്ന് പ്രത്യേക തരം സ്രവം പുറത്തുവിട്ടാണ് ഉറുമ്പുകൾ സഞ്ചരിക്കുക. മറ്റ് ഉറുമ്പുകൾ ഈ സ്രവം തിരിച്ചറിഞ്ഞ് അതേ പാതയിൽ സഞ്ചരിക്കും. കോളനികളിലെ ‘തൊഴിലാളി ഉറുമ്പുകൾ’ ആണ് പാത നിർമിക്കുക. ഗന്ധമറിയാൻ സവിശേഷമായ കഴിവുണ്ട് ഉറുമ്പുകൾക്ക്. ഏതു ഭാഗത്തേക്കും കാണാൻ കഴിയുന്ന പ്രത്യേക രീതിയിലുള്ള കണ്ണുകളും ഉറുമ്പുകളുടെ പ്രത്യേകതയാണ്. കാതില്ലാതെ തന്നെ ശബ്ദം തിരിച്ചറിയാനും ഇവയ്ക്കു കഴിയും. സഞ്ചരിക്കുന്നതിനിടയിൽ പോലും മുട്ടയിടുന്ന പ്രത്യേക ജീവികളാണ് ഉറുമ്പുകൾ. റാണി ഉറുമ്പിന്റെ മുട്ടകൾ ശേഖരിച്ച് സൂക്ഷിക്കുന്നത് തൊഴിലാളി ഉറുമ്പുകളാണത്രേ. കോളനിയിൽ പ്രത്യേകം തയാറാക്കുന്ന അറകളിലാണ് മുട്ട ശേഖരിക്കുന്നത്. 2 മുതൽ 6 ആഴ്ച വരെയാണ് മുട്ടകൾ വിരിയാനെടുക്കുന്ന സമയം. ചിറകുള്ളതും പ്രത്യുൽപാദനശേഷിയുള്ളതുമായ ആണുറുമ്പുകളും, പെണ്ണുറുമ്പുകളും കൂട്ടിലുണ്ടാകാറുണ്ട്. ഇണ ചേർന്നു കഴിഞ്ഞാൽ ഇവയുടെ ചിറകൊടിയും. പലപ്പോഴും ആണുറുമ്പുകൾ ഇതിനു പിന്നാലെ ചത്തുപോകുകയും ചെയ്യും.
പെണ്ണുറുമ്പ് കൂടൊരുക്കാവുന്ന സ്ഥലം കണ്ടെത്തി താമസം തുടങ്ങും. കോളനി ഉണ്ടാകുന്നത് ഇങ്ങനെയാണ്. പക്ഷേ റാണി ഉറുമ്പ് ചത്താൽ കോളനി നശിക്കും. പത്തോ ഇരുപതോ ഉറുമ്പുകൾ മാത്രമുള്ള കോളനി മുതൽ കോടിക്കണക്കിന് ഉറുമ്പുകളുടെ കോളനി വരെ ഉണ്ട്. ജപ്പാനിലും ഓസ്ട്രേലിയയിലും മറ്റും 30 കോടി ഉറുമ്പുകൾ പാർക്കുന്ന കോളനികൾ കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയിൽ ചെറുതായി തോന്നിയാലും നിരവധി ചെറിയ അറകളടങ്ങുന്ന വലിയൊരു ലോകമാണ് ഓരോ കോളനിയും. ഉറുമ്പിന്റെ വായിൽ നിന്നുള്ള സ്രവമാണ് മണ്ണ് ഒട്ടിച്ച് കൂടൊരുക്കാൻ സഹായിക്കുന്നത്. വേരുകൾ, വൈക്കോൽ തുടങ്ങിയവ ചേർത്ത് മണ്ണിന് ബലം കൂട്ടാനും ഇവയ്ക്കറിയാം.രാജ്ഞിമാർ, ജോലിക്കാർ, ചിറകുള്ള ആണുറുമ്പുകൾ, ചിറകുള്ള പെണ്ണുറുമ്പുകൾ, പട്ടാളക്കാർ എന്നിവ ഓരോ കോളനിയിലുമുണ്ടാകും. പ്രത്യുൽപാദനശേഷിയുള്ള പെണ്ണുറുമ്പാണ് രാജ്ഞി. ചിലപ്പോൾ ഒരു കൂട്ടിൽ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. കൂട്ടിൽ ഏറ്റവും സുരക്ഷിതമായ മുറിയിലിരുന്നു മുട്ടയിടുക മാത്രമാണ് ഇവയുടെ ജോലി. കോളനി ഉപേക്ഷിച്ചാലോ പൊളിഞ്ഞാലോ മാത്രമാണ് സാധാരണ ഗതിയിൽ രാജ്ഞിമാർ പുറത്തേക്കിറങ്ങൂ.സ്വന്തം ശരീരഭാരത്തിന് അൻപതിരട്ടി വരെ ഭാരമുയർത്താൻ ഉറുമ്പുകൾക്കു കഴിയും. അതായത് ഒരു മനുഷ്യൻ മൂന്നോ നാലോ കാർ എടുത്ത് ഉയർത്തുന്നതിന് തുല്യമായ ബലമാണ് ഇത്.
English Summary: Ant attack forces people to flee Odisha village; Explained