കഴിഞ്ഞു പോയ വർഷം ലോകം കണ്ടത് ഉയർന്ന താപനിലയെന്ന് കാലാവസ്ഥാ വിദഗ്ദർ. 1901ന് ശേഷം ചൂട് കൂടിയ വർഷങ്ങളിൽ എട്ടാം സ്ഥാനമായിരുന്നു 2020ന്. എന്നാൽ 2016ൽ ലോകം കണ്ട ഉയർന്ന താപനിലയേക്കാൾ കുറവായിരുന്നു കഴിഞ്ഞ വർഷമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരാശരി അന്തരീക്ഷ ഊഷ്മാവിനേക്കാൾ 0.29 ഡിഗ്രി ചൂട് കഴിഞ്ഞ വർഷം കൂടുതലായിരുന്നെന്നും കാലാവസ്ഥാ വിദഗ്ദർ അറിയിച്ചു. ലോകത്തിൽ 1901ന് ശേഷം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കഴിഞ്ഞ 15 വർഷങ്ങളിലായിരുന്നെന്നും കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടി.

സമുദ്രോപരിതലത്തിലെ ചൂട് ഇരട്ടിയായി വർധിച്ചുവെന്ന് പഠന റിപ്പോർട്ടുകൾ. ഇതെത്തുടർന്ന് അസാധാരണമായ ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നു. ഓഖി മുതൽ നിസർഗ വരെ അടുത്തകാലത്തു കണ്ട ചുഴലിക്കാറ്റുകൾ സമുദ്രോപരിതല താപനില ക്രമാതീതമായതിന്റെ പ്രതികരണമാണെന്ന് ശാസ്ത്രജ്ഞർ. ഇതുൾപ്പെടെ കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന ഗുരുതരമായ മാറ്റങ്ങളാണ് ലോകം ഇന്നു ഗൗരവത്തോടെ ചർച്ച ചെയ്യുന്നത്. സമുദ്ര ജലപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്ത് ഉൾപ്പെടെ ജൈവവൈവിധ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ചുഴലിക്കാറ്റിനു സാധ്യത തെളിയുമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻ അംഗം ഡോ. കെ.ജി താര പറയുന്നു. കാർബൺ ഡയോക്സൈഡിന്റെ അളവ് അമിതമാകുമ്പോൾ കടൽവെള്ളവുമായി ചേർന്നു കാർബോണിക് ആസിഡ് രൂപപ്പെടും. ഇങ്ങനെ കടൽ അമ്ലമയമാകുന്നതു മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കും. കടലിൽ 100 വർഷത്തിനുള്ളിൽ 0.6 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയെങ്കിൽ കഴിഞ്ഞ 50 വർഷം കൊണ്ട് അത് ഇരട്ടിയായെന്നു നാഷണൽ സെന്റർ ഫോർ എർത് സയൻസ് സ്റ്റഡീസ് മുൻ വകുപ്പു മേധാവി ഡോ. കെ.വി തോമസ് പറയുന്നു.

കാറ്റിന്റെ ഗതിയിലും തിരമാലയുടെ ഉയരത്തിലും ശക്തിയിലുമുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്തിനെ മാത്രമല്ല, തീരസുരക്ഷയെയും ബാധിക്കുന്നു. 50 വർഷത്തിനിടയിൽ കടലിൽ ലവണാംശം 4 ശതമാനം കൂടിയപ്പോൾ പിഎച്ച് മൂല്യം 0.1 കുറഞ്ഞു. ഓക്സിജന്റെ അഭാവം മത്സ്യസമ്പത്തിനു ദോഷമാണ്.

English Summary: 2020 is on track to be the hottest year in history