ലോകത്തെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നാണ് മുതലകള്‍. ഇവയില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് ആഫ്രിക്കയിലെ നൈല്‍ മുതലകള്‍. ആഫ്രിക്കയിലെ നൈല്‍ മുതലകള്‍ നാട്ടുകാർക്ക് പേടി സ്വപ്നമാണെങ്കിലും മറ്റൊരിനം മുതലകൾ അവരുടെ ആരാധനാ മൂര്‍ത്തിയാണ്. നൈല്‍ മുതലകളുമായി ജനിതക ബന്ധമുണ്ടെങ്കിലും ശാന്തരും സമാധാന പ്രിയരുമാണ് ഈ മുതലകള്‍. പശ്ചിമ ആഫ്രിക്കയില്‍ കാണപ്പെടുന്ന ഇവ അറിയപ്പെടുന്നതും പശ്ചിമ ആഫ്രിക്കന്‍ മുതലകളെന്നാണ്. 

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ബസൂല എന്ന ഗ്രാമമാണ് മുതലകളുമായുള്ള സൗഹൃദത്തിന് ഏറെ പേരു കേട്ടത്. നൂറിലധികം മുതലകളുള്ള തടാകത്തിനു സമീപമുള്ള ഗ്രാമമാണ് ബസൂല. ഇവിടെ താമസിക്കുന്നവര്‍ക്ക് മുതലകളെക്കൊണ്ടോ തിരിച്ചോ ഇന്നേവരെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. മുതലകളുള്ള കുളത്തില്‍ നീന്തുന്നതിന് കുട്ടികള്‍ക്കും വെള്ളമെടുക്കുന്നതിന് സ്ത്രീകള്‍ക്കും പേടിയില്ല. അതേസമയം മുതലകളുടെ സംരക്ഷണത്തിനാവശ്യമായതെല്ലാം ഗ്രാമവാസികള്‍ ചെയ്യാറുമുണ്ട്. കൂടാതെ ഇവയെ ആരാധിക്കുക കൂടി ചെയ്യുന്നവരാണ് ബസൂല നിവാസികള്‍.

ക്രൊക്കഡിലിയ സുച്ചൂസ് എന്ന വംശാവലിയിലെ അംഗങ്ങളാണ് നൈല്‍ മുതലകളും ബസൂല ഗ്രാമത്തിലെ മുതലകളും. എന്നാല്‍ ഇതല്ലാതെ സ്വഭാവത്തില്‍ ഒരു സാമ്യതയും ഈ രണ്ടു മുതല വര്‍ഗങ്ങളും തമ്മിലില്ല. മുതലകളുടെ ഈ സൗഹാര്‍ദ മനോഭാവം കാരണം നിരവധി പേര്‍ ഈ തടാകം സന്ദര്‍ശിക്കാനായി എത്താറുണ്ട്. സന്ദര്‍ശകര്‍ അധികമായാല്‍ അതു മുതലകൾക്കു ബുദ്ധിമുട്ടാകുമെന്നതിനാല്‍ സന്ദര്‍ശകരുട എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഗ്രാമവാസികള് ശ്രദ്ധിക്കാറുണ്ട്..

സാധാരണ കാടുകളിലും വെള്ളം ധാരാളമുള്ള മേഖലകളിലുമാണ് മുതലകള്‍ കാണപ്പെടാറുള്ളത്. എന്നാൽ സഹാറ മരുഭൂമിയുടെ പ്രന്തപ്രദേശങ്ങളിലുള്ള വരണ്ട മേഖലയിലെ ചെറിയ ജലാശയങ്ങളിലാണ് ഈ മുതലകളെ കാണാറുള്ളത്. അതുകൊണ്ട് തന്നെ മരുഭൂമി മുതലകള്‍ എന്ന പേരും ഈ മുതലകള്‍ക്കുണ്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ മുതലകളുടെ പൂര്‍വികര്‍ വരണ്ട മേഖലയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ഇവിടെ താമസമാക്കിയതാണെന്നാണു ഗവേഷകര്‍ കരുതുന്നത്. 

ബസൂലയെ കൂടാതെ ബര്‍ക്കിന ഫാസോയിലെ തന്നെ പൂഗ എന്ന ഗ്രാമത്തിലെ ജനങ്ങളും മുതലകളെ ആരാധിക്കുന്നവരാണ്. ഈ രണ്ടു ഗ്രാമങ്ങള്‍ക്കു പുറത്തും സമാധാനപ്രിയരായ ഈ വിഭാഗത്തില്‍ പെട്ട മുതലകളെ കാണാം.