ബന്ധുക്കളും കൂട്ടുകാരും കൂടെയില്ലാതെ ജീവിക്കാൻ കഴിയാത്ത ചിൻചിലകൾ!
കൂട്ടുകുടുംബം എന്ന പഴഞ്ചൻ ഏർപ്പാടൊക്കെ മനുഷ്യൻ ഇന്ന് ഏറെക്കുറെ ഉപേക്ഷിച്ചുകഴിഞ്ഞു. എന്നാൽ, കൂട്ടമായി ജീവിക്കാൻ ഇന്നും എന്നും ഇഷ്‌ടമുള്ള കുറേ ജീവികൾ പ്രകൃതിയിലുണ്ട്. അതിലൊരു വിഭാഗമാണ് ചിൻചിലകൾ . സദാ ചിലച്ചുകൊണ്ട് കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കുന്ന കുട്ടികളെ ഓർമിപ്പിക്കും ഈ കൊച്ചു ജീവികൾ.
ബന്ധുക്കളും കൂട്ടുകാരും കൂടെയില്ലാതെ ഇവർക്ക് ജീവിക്കാനേ കഴിയില്ല. ഒരു ചിൻചിലക്കൂട്ടത്തിൽ ഏറ്റവും ചുരുങ്ങിയത് നൂറുപേരെങ്കിലും കാണും. ‘ബ്യൂട്ടി പാർലറി’ൽ പോയിവന്ന എലിയെപ്പോലിരിക്കും ചിൻചിലകൾ. തവിട്ടുനിറമുള്ള മിനുമിനുത്ത കുഞ്ഞുശരീരം. നിറയെ രോമങ്ങളുള്ള നീണ്ട വാൽ. മുയലിെൻറ ഓമനത്തം. സസ്‌തനികളിൽ കരണ്ടുതിന്നുന്ന ജീവികളുടെ വർഗക്കാരാണിവ. താമസം തെക്കേ അമേരിക്കയിലെ ആൻഡസ് പർവതനിരകളിലാണ്. ബന്ധുക്കളായ മറ്റു ജീവികളേക്കാൾ ഓക്‌സിജൻ സ്വീകരിക്കാനുള്ള കഴിവുള്ളതിനാൽ 4,000 മീറ്ററിലേറെ ഉയരമുള്ള മലനിരകളിലും ഇവയെ കണ്ടുവരുന്നു.
പഴയ പ്രതാപകാലമൊക്കെ ചിൻചിലകൾക്ക് ഇന്ന് ഓർമ മാത്രമാണ്. ലോകത്തിൽ ആകെയുള്ള ചിൻചിലകളിൽ 90 ശതമാനത്തോളം കഴിഞ്ഞ 20 വർഷം കൊണ്ട് ഇല്ലാതായി. പണ്ട് വലിയ കൂട്ടുകുടുംബങ്ങളിലായി ജീവിച്ചുപോന്നവർ തന്നെയാണ് ക്രൂരമായ ഈ വംശഹത്യയ്‌ക്കു പിന്നിൽ; മനുഷ്യൻ! ഈ കുഞ്ഞുജീവിയുടെ തോലെടുത്ത് മനുഷ്യൻ രോമക്കുപ്പായമുണ്ടാക്കും. ഒരു കൊച്ചു കോട്ടുണ്ടാക്കാൻ നൂറിലധികം ചിൻചിലകൾ വേണം! മനുഷ്യെൻറ കണ്ണിൽ ചോരയില്ലാത്ത ഈ പ്രവർത്തി കാരണം ചിൻചിലകൾ കടുത്ത വംശനാശഭീഷണി നേരിടുകയാണിന്ന്.