കൃഷി ഇല്ലാത്ത പാടത്ത് എരണ്ട പക്ഷികൾ കൂട്ടത്തോടെ എത്തുന്നത് കൗതുക കാഴ്ചയായി. അരൂർ എഴുപുന്ന,കോടംതുരുത്ത് പഞ്ചായത്തുകളിലെ പടിഞ്ഞാറൻ മേഖലയിലെ കരിനിലങ്ങളിൽ ആണ് എരണ്ടകൾ എത്തുന്നത്. മത്സ്യകൃഷി കഴിഞ്ഞ പാടശേഖരങ്ങളാണിത്.  ഒരു മീനും ,ഒരു നെല്ലും കൃഷി സമ്പ്രദായം ആണെങ്കിലും നെൽകൃഷി ആരും നടത്തുന്നില്ല.മഴവെള്ളം കെട്ടി നിൽക്കുന്ന പാടങ്ങളിൽ ചെറു മീനുകൾ ഉള്ളതിനാൽ അതിനെ കൊത്തി അകത്താക്കാൻ എരണ്ടകളുടെ മത്സരം തന്നെയാണു നടക്കുന്നത്.

ഏതെങ്കിലും ഭാഗത്ത് മത്സ്യം പൊങ്ങുന്നതു കണ്ടാൽ അതിനെ അകത്താക്കാൻ കൂട്ടത്തോടെ ആക്രമണം നടത്തുന്ന രീതിയാണു കണ്ടുവരുന്നത്.പാടങ്ങളിൽ  വെള്ളം ഏറെ ഉള്ളതിനാൽ അടിത്തട്ടുവരെ എരണ്ടകൾക്കു ഇറങ്ങാൻ കഴിയുന്നില്ല.വെള്ളം വറ്റുന്ന സമയത്താണ് രാജഹംസം ഉൾപ്പെടെയുള്ള പക്ഷികൾ ഇവിടെ എത്തുന്നത്.നിലവിൽ എരണ്ട പക്ഷികൾ മാത്രമാണു ഇപ്പോൾ കൂട്ടത്തോടെ എത്തുന്നത്. പക്ഷി സ്നേഹികളും ഇവിടെ എത്തുന്നുണ്ട്.

ലെസര്‍ വിസിലിങ് ഡക്ക് എന്നറിയപ്പെടുന്ന എരണ്ട പക്ഷികൾ സാധാരണ താറാവുകളുടെ തക്ക വലുപ്പമുള്ളവയാണ്. തെക്കുകിഴക്കന്‍ ഏഷ്യയാണ് ഇവയുടെ ശൈത്യകാലത്തെ പ്രധാന വാസസ്ഥലം. കയ്യേറ്റവും നശീകരണവും കാരണം വാസയോഗ്യമായ ഇടങ്ങള്‍ കുറഞ്ഞതോടെ ഇവ ഇപ്പോള്‍ തെക്കേ ഇന്ത്യയാണ് പുതിയ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കുളങ്ങളും തണ്ണീര്‍ത്തടങ്ങളും തന്നെയാണ് ഇവയേയും കേരളത്തിലേക്കാകര്‍ഷിക്കുന്നത്.

English Summary: Lesser whistling ducks sighted in wetlands