കൂറ്റൻ മുതലയുടെ പിടിയിൽ നിന്ന് സഹോദരിയെ രക്ഷിച്ച 15 കാരനായ സഹോദരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഫിലിപ്പീൻസിലെ പലാവനിലാണ് നടുക്കുന്ന സംഭവം നടന്നത്.12 കാരിയായ ഹൈന ലിസ ജോസ് ഹാബിയും സഹോദരൻ ഹാഷിമും കൂടി നദി കടക്കുന്നതിനിടയിലാണ് മുതല ഹൈനയുടെ കാലിൽ പിടുത്തമിട്ടത്. തീരത്തോടടുക്കാറായപ്പോഴാണ് മുതല ഹൈനയെ ആക്രമിച്ചത്.

ഏകദേശം 14 അടിയോളം നീളമുള്ള കൂറ്റൻ മുതലയുടെ ആക്രമണത്തിൻ ഭയന്ന ഹൈന ഉറക്കെ നിലവിളിച്ചപ്പോഴാണ് ഹാഷിം തിരിഞ്ഞു നോക്കിയത്. സഹോദരിയുടെ കാലിൽ പിടുത്തമിട്ടിരിക്കുന്ന മുതലയെ കണ്ട ഹാഷിം പെട്ടെന്നുതന്നെ തീരത്തു കിടന്ന കല്ലുകൾ പെറുക്കി മുതലയുടെ നേർക്കെറിഞ്ഞു. ഹാഷിമിന്റെ ആക്രമണത്തിൽ പതറിയ മുതലയുടെ വായിൽ നിന്ന് സഹോദരിയുടെ കാൽ വലിച്ചൂരിയെടുത്തു. കാലിൽ ആഴത്തിൽ മുറിവേറ്റെങ്കിലും ഇപ്പോൾ ഹൈന അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നദി കടക്കുമ്പോൾ ഹാഷിമിന്റെ പിന്നിലായാണ് ഹൈന നടന്നിരുന്നത്. ആദ്യം തീരത്തെത്തിയ ഹാഷിം തിരിഞ്ഞു നോക്കിയപ്പോഴാണ് സഹോദരിയുടെ കരച്ചിൽ കേട്ടത്. വീണതാകുമെന്നാണ് ആദ്യം കരുതിയത്. പെട്ടെന്നാണ് മുതലയുടെ തല വെള്ളത്തിനു മുകളിൽ കണ്ടത്. പെട്ടെന്നു തന്നെ കല്ലുകൾ വലിച്ചെറിഞ്ഞ് സഹോദരിയെ രക്ഷിക്കുകയായിരുന്നുവെന്ന് ഹാഷിം വ്യക്തമാക്കി.

പ്രദേസവാസികൾക്ക് ഭീഷണിയായിരിക്കുകയാണ് നദിയിലെ മുതലയെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലെഫ്റ്റനന്റ് കേണൽ സോക്രെട്ടെസ് ഫാൽറ്റാഡോ പറഞ്ഞു. ഭാഗ്യംകൊണ്ടു മാത്രമാണ് പെൺകുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്. കൂടെയുണ്ടായിരുന്ന സഹോദരൻ അവസരോചിതമായി പെരുമാറിയതുകൊണ്ടാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ഈ മുതലയെ ഇവിടെനിന്നും പിടികൂടുന്നത് വരെ ആളുകൾ ജാഗ്രതപാലിക്കണമെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

English Summary:  Boy battles 14-foot-long crocodile to save sister from its jaws