നദിയിലെ അരയൊപ്പം ചെളിയിൽ പുതഞ്ഞു നിന്ന മനുഷ്യനു നേരേ സഹായ ഹസ്തം നീട്ടിയ ഒറാങ് ഉട്ടാന്റെ ചിത്രങ്ങൾ കൗതുകമാകുന്നു. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്താണ് സംഭവം നടന്നത്. ഒറാങ് ഉട്ടാനുകളെ പാർപ്പിച്ചിരിക്കുന്ന സംരക്ഷിത വനപ്രദേശത്ത് പാമ്പിനെ കണ്ടെന്ന വിവരമനുസരിച്ച് പിടികൂടാനെത്തിയതായിരുന്നു ഇയാൾ. നദിയിൽ പാമ്പുകൾ പതുങ്ങിയിരിപ്പുണ്ടോയെന്ന് നിരീക്ഷിക്കാനാണിറങ്ങിയത്. 

വംശനാശ ഭീഷണി നേരിടുന്ന ഒറാങ് ഉട്ടാനുകളെ സംരക്ഷിക്കുന്ന ബോർണിയോ ഒറാങ് ഉട്ടാൻ സർവൈവൽ ഫൗണ്ടേഷനിലെ വാർഡനാണ് ഇയാൾ. ബോർണിയോ വനാന്തരങ്ങളിൽ സഫാരിക്കിറങ്ങിയ വിനോദസഞ്ചാരിയായ അനിൽ പ്രഭാകർ ആണ് ഈ അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് അനിൽ ഇവിടേക്കെത്തിയത്. ബോർണിയോ ഒറാങ് ഉട്ടാൻ സർവൈവൽ ഫൗണ്ടേഷന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.

ഒറാങ് ഉട്ടാൻ സഹായ ഹസ്തം നീട്ടിയെങ്കിലും വാർഡൻ അതു സ്വീകരിച്ചില്ല. അതൊരു വന്യജീവി ആയതുകൊണ്ട് മാത്രമാണ് സഹായഹസ്തം സ്വീകരിക്കാഞ്ഞതെന്നായിരുന്നു വാർഡന്റെ മറുപടി. നദിയിൽ പാമ്പിനെ കണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് പിടികൂടാനെത്തിയതായിരുന്നു വാർഡൻ. നദിയിലിറങ്ങി കാടു വെട്ടിത്തെളിക്കുന്നതിനിടയിലാണ് നദിക്കരയിലേക്ക് ഒറാങ് ഉട്ടാനെത്തിയത്. ആദ്യം വാർഡൻ കാട് തെളിക്കുന്നത് കണ്ട് കുറേനേരം നോക്കിയിരുന്നു. പിന്നീടാണ് വാർഡനു നേരേ കൈകൾ നീട്ടിയതെന്നും ഇയാൾ വ്യക്തമാക്കി.

English Summary: An Orangutan Extends A Helping Hand To Man In River