മത്സ്യത്തൊഴിലാളിയായ ശങ്കരൻകുട്ടി ഇപ്പോൾ വേമ്പനാട് കായലിൽ വലയിടുന്നത് ഉപജീവനത്തിനു മാത്രമല്ല, കായൽ സംരക്ഷണ ദൗത്യംകൂടി ഏറ്റെടുത്താണ്.  പാണാവള്ളി പഞ്ചായത്ത് 3–ാം വാർഡ് കൈതവളപ്പിൽ ശങ്കരൻകുട്ടി(73) വർഷങ്ങളായി വേമ്പനാട് കായലിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. 

വലയിൽ കുടുങ്ങുന്ന പ്ലാസ്റ്റിക് കുപ്പികൾ വള്ളത്തിൽ ശേഖരിച്ച് കരയിൽ എത്തിച്ചിരുന്നത് ശങ്കരൻകുട്ടിക്ക് ആദ്യം ഒരു വിനോദമായിരുന്നെങ്കിൽ ഇപ്പോൾ ചെറിയ വരുമാനമാർഗം കൂടിയാണ്. കഴിഞ്ഞ നാലുദിവസം കൊണ്ട് 30 കിലോയിലധികം പ്ലാസ്റ്റിക് കുപ്പികളാണ് ശങ്കരൻകുട്ടി കായലിൽ നിന്നും ശേഖരിച്ചത്. 

ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വലിയ ചാക്കുകളിലാക്കി വള്ളത്തിൽ കയറ്റി പെരുമ്പളം ബോട്ടു ജെട്ടിയിലെത്തിച്ചാണ് വിൽപന നടത്തുന്നത്. മുൻപ് കിലോയ്ക്ക് 30 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 18 രൂപയാണ് ലഭിക്കുന്നത്. കായലിൽ പോളശല്യവും മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും പലപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നു. ഇപ്പോൾ ഒരുദിവസം മുഴുവനും വലയിട്ടാലും 250 രൂപ പോലും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് ശങ്കരൻകുട്ടി പറയുന്നു.

English Summary: Meet Sankarankutty who cleans the Vembanad Lake every day