തൃക്കരിപ്പൂർ വലിയപറമ്പ് കടൽത്തീരത്ത്  ഒലിവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമ ചത്തു കരക്കടിഞ്ഞു. 50 കിലോയിൽ അധികം ഭാരം വരുന്ന കടലാമ പാലത്തിനു സമീപം പടിഞ്ഞാറു ഭാഗത്തായി ഇന്നലെയാണ് ചത്തു മലച്ചതായി കണ്ടത്. ഒരു മുറത്തോളം വലുപ്പമുണ്ട്.

കടലാമകളുടെ എണ്ണം കുറഞ്ഞു വരുന്നതിനിടയിലാണ് ഉള്ളതിനും നാശം നേരിടുന്ന സാഹചര്യം. അത്യുഷ്ണവും ചിലേടങ്ങളിൽ കടലോരവാസികൾ കടലിലേക്കു തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ തിരിച്ചറിയാതെ തിന്നുന്നതും മീൻ പിടുത്തക്കാർ മുറിഞ്ഞ വലകൾ കടലിലേക്കു വലിച്ചെറിയുന്നതും കടലാമകളുടെ മരണക്കുരുക്കായി മാറുന്നതായി പറയുന്നുണ്ട്. ഡിസംബർ മുതൽ മാർച്ച് മാസം വരെയുള്ള കാലയളവിൽ നൂറുക്കണക്കിനു കടലാമകൾ കരയിൽ മുട്ടയിടാൻ എത്താറുണ്ടായിരുന്നു.

സമീപ കാലത്തായി വളരെ കുറഞ്ഞു. വൻ തോതിൽ കടലാമകൾക്ക് ജീവഹാനി സംഭവിച്ചതാണ് കാരണം. വെളുത്ത വാവ് സമയത്താണ് ഇവ പ്രധാനമായും മുട്ടയിടാൻ എത്തുക. ചിലേടങ്ങളിൽ ഇവയുടെ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച ശേഷം കടലിലേക്കു ഇറക്കി വിടാൻ പ്രദേശ വാസികൾ കൈകോർക്കാറുണ്ട്. ജില്ലയിൽ തൈക്കടപ്പുറം, വലിയപറമ്പ്, കാവുഗോളി കടപ്പുറം എന്നിവിടങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.