രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി തുടർച്ചയായി 3 തവണ തിരഞ്ഞെടുക്കപ്പെട്ട ഇൻഡോർ മാലിന്യ പുനരുപയോഗത്തിലൂടെ വർഷം തോറും നേടുന്നത് 4 കോടി രൂപ.

സ്വകാര്യ കമ്പനി 30 കോടി രൂപ മുടക്കി സ്ഥാപിച്ച സംസ്കരണ ശാലയിൽ നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ 300 ടൺ മാലിന്യം പുനരുപയോഗ യോഗ്യമാക്കിയതായി മുനിസിപ്പൽ കോർപറേഷന്റെ സ്വഛ് ഭാരത് പദ്ധതി ഉപദേഷ്ടാവ് ആസാദ് വാർസി വെളിപ്പെടുത്തി.

റോബട്ടുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്ലാന്റ് 4 ഏക്കറിലാണ്. പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹ മാലിന്യങ്ങൾ ഇവിടെ തരം തിരിച്ചു വീണ്ടും ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളാക്കുന്നു.

ജൈവമാലിന്യങ്ങളിൽ നിന്ന് ജൈവവളവും ബയോ– സിഎൻജി ഇന്ധനവും തയാറാക്കും. നിർമാണ മേഖലയിൽ നിന്നുള്ള മാലിന്യങ്ങൾ ഇഷ്ടികകളും ടൈലുകളുമാക്കും. ഇതിൽ ജൈവമാലിന്യ പ്ലാന്റിന്റെ ലാഭത്തിൽ നിന്നു 1.51 കോടി രൂപയും നിർമാണ സാമഗ്രികൾ വിറ്റ വകയിൽ 2.5 കോടി രൂപയും കോർപറേഷനു ലഭിച്ചു.

English Summary: 'Cleanest City' Indore Earns Rs 4 Crore Annually Through Waste