മദ്യലഹരിയിൽ കാട്ടാനയെ ഉമ്മവയ്ക്കാൻ ശ്രമിച്ച 24 കാരനായ യുവാവ് പരിക്കേറ്റ് ആശുപത്രിയിൽ. സിനിമ രംഗം അനുകരിച്ചാണ് യുവാവ് കാട്ടാനയെ ഉമ്മവയ്ക്കാൻ ശ്രമിച്ചതെന്നാണ് നിഗമനം. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മാലൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കർണാടക– തമിഴ്നാട് അതിർത്തിയിലുള്ള ഗ്രാമത്തിലിറങ്ങിയ 6 കാട്ടാനകളടങ്ങിയ ആനക്കൂട്ടത്തെ പൊലീസും വനം വകുപ്പും ചേർന്ന് തുരത്തുന്നതിനിടയിലാണ് സംഭവം. നാട്ടിലിറങ്ങി മാന്തോപ്പും വാഴ കൃഷിയും നശിപ്പിച്ച കാട്ടാനക്കൂട്ടത്തെ തുരത്തുന്നത് കാണാൻ വൻ ജനക്കൂട്ടവുമെത്തിയിരുന്നു. പലരും ആനക്കൂട്ടത്തിന്റെ ചിത്രങ്ങളും മറ്റും പകർത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വനപാലകർക്കൊപ്പം രാജു എന്ന യുവാവും ചേർന്നത്. മദ്യലഹരിയിലായിരുന്ന ഇയാളെ ഒഴിവാക്കാൻ വനപാലകരും പൊലീസും ശ്രമിച്ചെങ്കിലും നിർദ്ദേശങ്ങൾ അവഗണിച്ച് യുവാവ് ഇവർക്കൊപ്പം ചേരുകയായിരുന്നു.

സെൽഫിയെടുത്തും ബഹളം കൂട്ടിയും പിന്നാലെയെത്തിയ ജനക്കൂട്ടത്തിനു നേരേ ഒരു ഘട്ടത്തിൽ ആനക്കൂട്ടം പ്രകോപിതരായി. പാഞ്ഞടുക്കുന്ന ആനക്കൂട്ടത്തെ കണ്ട ജനക്കൂട്ടം പലവഴിക്ക് ചിതറിയോടി. രംഗം ശാന്തമായപ്പോഴാണ് രാജു ഇല്ലെന്ന് വനപാലകസംഘം മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. ആനക്കൂട്ടം പാഞ്ഞടുത്തപ്പോൾ ഭയന്നോടിയതിനിടയിൽ മരത്തിലിടിച്ചു പരിക്കേറ്റതാകാമെന്നാണ് വനപാലകർ പറഞ്ഞത്.

എന്നാൽ സിനിമ സ്റ്റൈലിൽ ആനയെ ഉമ്മവയ്ക്കുമെന്ന് വീമ്പിളക്കിയാണ് രാജു വലപാലകർക്കൊപ്പം പോയതെന്ന് ഇയാളുടെ സുഹൃത്തുക്കൾ വ്യക്തമാക്കി. ഇതിനിടയിൽ ആന ചുഴറ്റിയെറിഞ്ഞതാകാമെന്നാണ് ഇവരുടെ നിഗമനം. രംഗം കലുഷിതമായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ല.