സർക്കസ് പ്രകടനത്തിനിടയിൽ കാണികൾക്കു മുന്നിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട അഭ്യാസിക്ക് ദാരുണാന്ത്യം. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് ദാരുണമായ സംഭവം നടന്നത്. പെരുമ്പാമ്പിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിന്ന അഭ്യാസിയെ ആകാംക്ഷയോടെയാണ് കാണികൾ സ്വീകരിച്ചത്.  

നൂറോളം കാണികൾക്ക് മുന്നിലായിരുന്നു ഇയാൾ പ്രകടനം കാഴ്ചവച്ചത്. കാണികൾ നോക്കിയിരിക്കുമ്പോഴാണ് പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി ഇയാളെ കൊന്നത്. പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ടു പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.

പ്രകടനത്തിനിടയിൽ പെട്ടെന്ന് ഇയാൾ കാണികളുടെ മുന്നിലേക്കു വീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ആദ്യം മനസിലായില്ല. വീഴ്ച അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് പലരും കരുതിയത്.

എന്നാൽ അൽപസമയത്തിനകം അഭ്യാസിയുടെ കൈകാലുകളുടെ ചലനം നിലച്ചതോടെ കാണികൾ ഭയന്നു ബഹളം വെച്ചു. അപ്പോഴാണ് സർക്കസിലെ മറ്റ് അംഗങ്ങൾ വന്ന് പാമ്പിനെ ഇയാളുടെ കഴുത്തിൽ നിന്ന് എടുത്തുമാറ്റിയത്. എന്നാൽ അപ്പോഴേക്കും ഇയാൾക്ക് ജീവൻ നഷ്ടമായിരുന്നു.താഴെവീണശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് രക്ഷിക്കാനുള്ള വിളിയാണെന്ന് കാണികൾക്കും മനസിലായില്ല. സമയത്ത് സഹായത്തിന് ആരെങ്കിലും എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഇയാളെ പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി.