മഴ തുടങ്ങിയതോടെ അതിരപ്പിള്ളി വാഴച്ചാൽ വനപാതയിൽ ആനകൾ ഇറങ്ങിത്തുടങ്ങി. പാതയുടെ പരിസരങ്ങളിൽ പകലും രാത്രിയും തീറ്റതേടി ഇറങ്ങുന്ന ആനകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു.  ‌ഇതുവഴിയുള്ള സഞ്ചാരികൾക്ക് വനം വകുപ്പ് ജാഗ്രതാനിർദേശം നൽകി. വാഴച്ചാൽ ആനക്കയം ഷോളയാർ മേഖലയിലാണ് കൂടുതലായി ആനകൾ ഇറങ്ങുന്നത്. വാഴച്ചാൽ മലക്കപ്പാറ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിൽ സഞ്ചാരികൾക്ക് അപകട സൂചന നൽകിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതോടെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

മഴ കനക്കുന്നതോടെ ആനത്താരകൾ അടയുന്നതും മരംമറിഞ്ഞുണ്ടാകുന്ന അപകടങ്ങളിൽനിന്നു രക്ഷതേടിയുമാണ് ആനകൾ തുറസ്സായ സ്ഥലങ്ങളിലേക്ക് എത്തുന്നത്. പാതയുടെ വശങ്ങളിലെ ചോലകളിൽ തങ്ങുന്ന ആനകൾ പെട്ടെന്ന് വഴിയിലേക്കിറങ്ങുന്നതും അപകടങ്ങൾ സൃഷ്ടിക്കും. മലയിടിഞ്ഞും മരം മറിഞ്ഞും ഗതാഗതതടസ്സം പെരുകിയ സാഹചര്യത്തിൽ ഇതുവഴിയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.