ലയൺഫിഷ് ഭീഷണിയിൽ സൈപ്രസ് ദ്വീപ്. ഇവ ക്രമാതീതമായി പെരുകിയതാണ് പ്രശ്നത്തിനു കാരണം. ഇപ്പോൾ ലയൺഫിഷുകളുടെ ചിറകുകളിൽ തട്ടാതെ കടലിൽ ഇറങ്ങൻ കഴിയാത്ത അവസ്ഥയിലാണ് ദ്വീപ് നിവാസികൾ. ഇവയുടെ വിഷം വമിക്കുന്ന ചിറകുകളിൽ തട്ടാതെ  കടലിൽ ഇറങ്ങാനോ ബോട്ടിറക്കാനോ കഴിയുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ലയണ്‍ഫിഷുകളെ ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് സൈപ്രസ്. അതുകൊണ്ട് തന്നെ സാമ്പത്തിക മേഖലയെത്തന്നെ ലയണ്‍ഫിഷുകള്‍ തകർത്തെറിഞ്ഞു. മുന്‍പ് ‌ ഇവയുടെ വര്‍ണച്ചിറകുകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സഞ്ചാരികള്‍  കാത്തിരുന്നെങ്കില്‍ വെറും അഞ്ചുവര്‍ഷത്തിനിപ്പുറം വിനോദസഞ്ചാരികളെ സൈപ്രസില്‍ കാലുകുത്താന്‍ അനുവദിക്കാത്ത വിധം ലയണ്‍ഫിഷുകള്‍ പെറ്റുപെരുകി.

ഒരു ലയണ്‍ഫിഷ്  നാല് ദിവസത്തിലൊരിക്കല്‍ 30,000 ത്തോളം മുട്ടകളിടും. വിഷച്ചിറകുകളെ ഭയന്ന് ഇരപിടിയന്‍മാര്‍ അടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയതിലൂടെ ലയണ്‍ഫിഷ് രുചികള്‍ക്കും ആരാധകരേറിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ ഇവയുടെ വ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.