ഒഴിഞ്ഞ കിണറ്റിൽ ദിവസങ്ങളോളം  അകപ്പെട്ട പെരുമ്പാമ്പിന് തുണയായത് മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങൾ. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം നടന്നത്. അധികമാരും ഉപയോഗിക്കാതെ കിടന്ന തുറന്ന കിണറിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. ഗ്രാമവാസികൾ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങൾ കണ്ടത് കിണറിനുള്ളിൽ ഒരു വലിയ ചെടിയുടെ ശിഖരത്തിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിനെയാണ്.

കിണറ്റിലിറങ്ങാതെ പാമ്പിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ  സ്ട്രീറ്റ് ആൻഡ് ആനിമൽ റെസ്ക്യൂ സൊസൈറ്റിയിലെ വോളന്റിയറായ ഗോവിന്ദ് സോളങ്കി കിണറ്റിലിറങ്ങി പാമ്പിനെ രക്ഷിക്കുകയായിരുന്നു. എൻജിഒയിലെ അംഗങ്ങളും ഇയാളെ സഹായിക്കാനെത്തിയിരുന്നു. 20 അടിയോളം ആഴമുള്ള കിണറ്റിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്.

കയർ കെട്ടി കിണറ്റിലിറങ്ങിയ ഗോവിന്ദ് സോളങ്കി മിനിട്ടുകൾക്കകം കൈകൊണ്ട് പാമ്പിനെ പിടിച്ച് തിരിച്ചിറങ്ങി.ഭയന്ന പാമ്പ് ഗോവിന്ദിന്റെ കൈകളിൽ ചുറ്റിയെങ്കിലും പെട്ടെന്നുതന്നെ കിണറിനു മുകളിലെത്തി കൈയിൽ നിന്നും സ്വതന്ത്രനാക്കി. പിന്നീട് പാമ്പിനെ വനത്തിനുള്ളിൽ തുറന്നു വിട്ടു.