ആനപ്പിണ്ടം പന്താക്കി ആനക്കുട്ടി നടത്തിയ പന്തുകളിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യങ്ങൾ. ഗൈഡും ലോഡ്ജ് ഉടമയുമായ ഡിലൻ റോയൽ വിനോദ സഞ്ചാരികളുടെ സംഘവുമായി പുലർച്ചെ സഫാരിക്കിറങ്ങിയപ്പോഴാണ് കുട്ടികൾ ഉൾപ്പെടുന്ന ഒരു ആനക്കൂട്ടം അകലെയായി നിൽക്കുന്നത് കണ്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒതുക്കി ആനക്കൂട്ടത്തെ കാണുന്നതിനിടയിലായിരുന്നു കുട്ടിയാനയുടെ മാസ്സ് എൻട്രി. കുറ്റിക്കാടുകൾക്കിടയിൽ നിന്നും ആനപ്പിണ്ടം കാലുകൾകൊണ്ട് തട്ടിക്കൊണ്ടാണ് കുട്ടിയാനയെത്തിയത്.

ആനക്കുട്ടിക്കൊപ്പം കളിക്കാൻ മറ്റ് ആനകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും  അതൊന്നും ഗൗനിക്കാതെയായിരുന്നു കുട്ടിയാനയുടെ ഒറ്റയാൾ പ്രകടനം. മുൻകാലുകളും പിൻകാലുകളും തുമ്പികൈയുമൊക്കെ മാറിമാറി ഉപയോഗിച്ചായിരുന്നു കുട്ടിയാനയുടെ തകർപ്പൻ പന്തുകളി. ഏറെ നേരം ആനക്കുട്ടിയുടെ പന്തുകളി ക്യാമറയിൽ പകർത്തിയ ഡിലൻ റോയലും സംഘവും ആനക്കുട്ടി പന്തുകളി മതിയാക്കിയ ശേഷമാണ് അവിടെനിന്നും മടങ്ങിയത്. പന്തുകളിച്ചു ക്ഷീണിച്ച ആനക്കുട്ടി പന്ത് അവിടെത്തന്നെ ഉപേക്ഷിച്ച് ആനക്കൂട്ടത്തിനൊപ്പം മടങ്ങി.

ഡിലൻ റോയൽ പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.