വാഹനങ്ങളുടെ അപകടം അതിജീവിക്കാനുള്ള ശേഷി പരിശോധിക്കുന്നതിനായി ഉപയോഗിച്ചത് ജീവനുള്ള പന്നികളെ . ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ലോകമെമ്പാടും ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകകയാണ്. 19 പന്നികളെയാണ് ഇത്തരത്തില്‍ പരിശോധനയ്ക്കായി ഉപയോഗിച്ചത്. ഇവയെല്ലാം തന്നെ ചത്തുപോവുകയോ മറ്റുള്ളവയ്ക്ക് സാരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

സാധാരണ കാറുകളുടെ ആക്സിഡന്‍റ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ മനുഷ്യ രൂപത്തിലുള്ള ഡമ്മികളാണ്  ഉപയോഗിക്കാറുള്ളത് . ഇത്തരം ഡമ്മികളെ ഇരുത്തി കാര്‍ ഡ്രൈവറില്ലാതെ ഓടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് പതിവ്. ഈ ഡമ്മികള്‍ക്ക് പകരമാണ് ചൈനയില്‍ ഇപ്പോള്‍ പന്നികളെ ഉപയോഗിച്ചത്. 9 പന്നികളില്‍ 7 എണ്ണവും ഈ പരിശോധനയ്ക്കിടെ ചത്തു പോയി. ഇവയെ മുന്‍സീറ്റില്‍ കെട്ടി വച്ചാണ് കാറുകള്‍ ഏതാണ്ട് 80 കിലോമീറ്റര്‍വേഗതയില്‍ ഭിത്തിയില്‍ ഇടിപ്പിച്ചത്.

കൂടാത ഇവയെ പരിശോധനയ്ക്ക് മുന്‍പ് ഒരു ദിവസം മുഴുവന്‍ പട്ടിണിയ്ക്കിട്ടുവെന്നും, ആറ് മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം പോലും നല്‍കിയില്ലെന്നും ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത ചിലര്‍ തന്നെ പറയുന്നു. കൊല്ലപ്പെട്ട പന്നികളുടെ ആന്തരിക അവയവങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന ് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

ക്രൂരത കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയെന്ന് വിശദീകരണം

കുട്ടികള്‍ക്ക് വേണ്ടിയുളള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മിയ്ക്കുന്നതിനായാണ് ഈ പരീക്ഷണം നടത്തിയതെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. കുട്ടികളുടെയും ചെറു പന്നികളുടേയും ശരീരത്തിന്‍റെ ആന്തരികഘടന ഏതാണ്ട് ഒരു പോലെയാണെന്നും, അതിനാല്‍ തന്നെ പന്നികള ഉപയോഗിക്കുന്നത് മികച്ച സീറ്റ് ബെല്‍റ്റിന്‍റെ നിര്‍മാണത്തിന് സഹായിക്കുമെന്നുമാണ് ഇവരുടെ വിശദീകരണം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഭാവിയിലും ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നേക്കുമെന്ന സൂചന തന്നെയാണ് ഇവര്‍ നല്‍കുന്നത്.

സംഭവം നടന്നത് ഏതു രാജ്യത്താണെങ്കിലും ഇത് ചോദ്യം ചെയ്യുന്നത് ആ രാജ്യത്തിന്‍റെ ധാർമികതയെ തന്നെയാണെന്ന് രാജ്യാന്തര മൃഗാവകാശ സംഘടനയായ പെറ്റ പ്രതികരിച്ചു. മൃഗങ്ങളെ ലാബിലും മറ്റും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗവേഷകര്‍ പോലും ക്രാഷ് ടെസ്റ്റിന് പന്നികളെ ഉപയോഗിച്ച നടപടി ക്രൂരമാണെന്നു തന്നെയാണ് പ്രതികരിച്ചത്. ഇന്‍റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്രാഷ് വര്‍ത്ത്െനസ് എന്ന ജേര്‍ണലില്‍ പഠനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെയാണ് പന്നികള്‍ നേരിട്ട ക്രൂരതയെ പറ്റി പുറംലോകമറിഞ്ഞത്.

പഠനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരുമായി പെറ്റ അധികൃതർ സംസാരിച്ചപ്പോള്‍ ഇത്തരം ഗവേഷണങ്ങള്‍ തുടരുമെന്ന സൂചനയാണ് അവര്‍ നല്‍കിയത്. പന്നികള്‍ പോലുള്ള മൃഗങ്ങളെ ഇത്തരം ടെസ്റ്റുകള്‍ക്ക ഉപയോഗിക്കുന്നത് തടയാന്‍ ചൈനയില്‍ നിയമങ്ങള്‍ ഇല്ല. ഈ സാഹചര്യത്തില്‍ പഠനങ്ങള്‍ നടത്താന്‍ വിലക്കില്ലെന്ന നിലപാടാണ് ഈ ഗവേഷകര്‍ സ്വീകരിക്കുന്നത്. ഇതാദ്യമായല്ല പന്നികളെ ക്രാഷ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സംഭവം വിവാദമാകുന്നത്. അമേരിക്കയിലും പന്നികളെ വാഹന സുരക്ഷ പരിശോധിക്കാനുള്ള ടെസ്റ്റുകളില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ 1990 ല്‍ ഇത് പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരോധിച്ചു. 

English Summary: Pigs used as live crash-test dummies in China