തെക്കുകിഴക്കൻ ആഫ്രിക്കയിലെ മഡഗാസ്കറിൽ നിന്നുള്ളതാണ് ചിരിപടർത്തുന്ന ഈ ദൃശ്യങ്ങൾ. കുട്ടികൾ ഓമനിച്ചു വളർത്തുന്ന ലെമൂറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 2016 ൽ പുറത്തിറങ്ങയ ദൃശ്യങ്ങളാണിതെങ്കിലും ഇപ്പോഴും ഇവ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെഫോ എന്നാണ് ഈ മിടുക്കൻ ലെമൂറിന്റെ പേര്. തറയിൽ കിടക്കുന്ന ലെമൂറിന്റെ പുറം ചൊറിയുകയായയിരുന്നു കുട്ടികൾ. ഇവർ പുറത്തു നിന്നും കൈയെടുത്തപ്പോൾ ആംഗ്യഭാഷയിൽ തന്റെ പുറത്ത് കൈതട്ടി വീണ്ടും ചൊറിഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികൾ ചൊറിച്ചിൽ  നിർത്തുമ്പോഴെല്ലാം ലെമൂർ അവരോട് ആംഗ്യം കാണിച്ച് വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മഡഗാസ്കറില്‍ മാത്രം കാണപ്പെടുന്ന ജീവിവർഗമാണ് ലെമൂറുകള്‍. മഡഗസ്കര്‍ സിനിമാ പരമ്പരയിലെ കിംഗ് ജൂലിയന്‍ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജീവി. വരയന്‍ വാലുകളും ഓറഞ്ച് കണ്ണുകളുമുള്ള ഈ കൊച്ചു  സുന്ദരന്‍ മറ്റൊരു കാര്യത്തിലും പ്രശസ്തരാണ്. സ്വന്തമായി സുഗന്ധദ്രവ്യം ഉൽപാദിപ്പിക്കുന്നവരാണ് ഇവർ. ഇണകളെ ആകര്‍ഷിക്കാനും എതിരാളികളെ അകറ്റാനുമാണ് ലെമൂറുകൾ  തങ്ങളുടെ ശരീരത്തില്‍ നിന്ന് സുഗന്ധമുള്ള ദ്രവവും അത്ര സുഖകരമല്ലാത്ത മണമുള്ള കുഴമ്പ് പോലുള്ള വസ്തുവും ഉത്പാദിപ്പിക്കുന്നത്. സുഗന്ധം ഇണക്കുള്ള ക്ഷണമാണെങ്കില്‍ കുഴമ്പ് എതിരാളിക്കുള്ള മുന്നറിയിപ്പാണ്.

English Summary: Ring-tailed lemur demands back scratches