തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തിനടുത്ത് ഒരു സ്ഥാപനത്തിൽ നിന്ന് രണ്ട് വലിയ അണലികളെ പിടികൂടി. സമീപത്തു കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് അണലി പാമ്പിനെ കണ്ടെന്ന വിവരം വാവ സുരേഷിനെ വിളിച്ചറിയിച്ചത്. വിഷപ്പാമ്പുകളെ കാണാൻ സാധ്യതയേറെയുള്ള കാലമാണിതെന്നും നവംബർ മുതൽ ജനുവരി പകുതിവരെയുള്ള സമയത്താണ് ഇവ ഇണചേരുന്നതെന്നും വാവ സുരേഷ് പറഞ്ഞു. മൂർഖന്‍ പാമ്പുകളുടേയും ഇണചേരൽ സമയം ഇതാണെന്ന് വാവ സുരേഷ് വ്യക്തമാക്കി.

ഏകദേശം 6 വയസ്സോളം പ്രായമുള്ള സാമാന്യം വലിയ പെൺ അണലിയെയാണ് ചപ്പുചവറുകൾക്കിടയിൽ നിന്ന് ആദ്യം കണ്ടെത്തിയത്. അണലിയെന്നും ചേനത്തണ്ടനെന്നും വട്ടക്കൂറയെന്നും കണ്ണാടിവിരിയനെന്നും അറിയപ്പെടുന്ന പാമ്പാണിത്. ഏതു ദിശയിലേക്കും ചാടിക്കുതിച്ച് കടിക്കാൻ കഴിവുള്ള പാമ്പാണിത്. ഏറ്റവും നീളമുള്ള വിഷപ്പല്ലുകളും ഇവയുടേതാണ്. ആദ്യം പിടികൂടിയ പെൺ പാമ്പിനെ ചാക്കിലാക്കിയ ശേഷമാണ് വാവ സുരേഷ് അടുത്തതിനെ തേടിയിറങ്ങിത്.

ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മണ്ണിൽ പുതഞ്ഞിരിക്കുന്ന നിലയിൽ ആൺ പാമ്പിനെ കണ്ടെത്തി. സമീപത്തെല്ലാം കാടു പിടിച്ചു കിടക്കുന്നതിനാൽ അവിടെ നിന്നാകാം പാമ്പ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം. മൂന്നു വയസ്സിനു മേൽ പ്രായമുള്ള ആൺ പാമ്പിനെയാണ് രണ്ടാമതായി പിടികൂടിയത്. പെൺ പാമ്പിനെ അപേക്ഷിച്ച് ആൺ പാമ്പുകളുടെ വാലിന് നീളക്കൂടുതലുണ്ട്. പെൺ പാമ്പുകളുടെ വയറിന്റെ അടിവശം പരന്നതായിരിക്കുമെന്നും വാവ സുരേഷ് വിശദീകരിച്ചു. തന്റെ പാമ്പ് പിടുത്ത ജീവിതത്തിനിടയ്ക്ക് 2019ൽ ആദ്യമായാണ് രണ്ട് അണലികളെ ഒരേ സ്ഥലത്തു നിന്ന് പിടികൂടിയതെന്നും വാവ സുരേഷ് പറഞ്ഞു.

English Summary: Vava Suresh Caught 2 Viper Snakes from same place