ഉത്തർപ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിലാണ് പാതി ഭക്ഷിച്ച നിലയിൽ വൃദ്ധന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ബെജുനഗർ ഗ്രാമത്തിലെ 65 കാരനായ ഫൂൽ ചന്ദ് ആണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന്  ഗജറൗള പൊലീസ് അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച കരിമ്പിൻ തോട്ടത്തിലേക്ക് പോയ ഇയാൾ മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  വനത്തിനുള്ളിൽ 400 മീറ്റർ മാറി ഇയാളുടെ ശരീരം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മ‍ൃതദേഹം. എന്നാൽ ഇയാളെ ഏതെങ്കിലും മൃഗം അപായപ്പെടുത്തിയതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി വനത്തിൽ ഉപേങിച്ചതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പിടിആർ ഡെപ്യൂട്ടി ഡയറക്ടർ നവീൻ ഖണ്ടേൻവാൾ വ്യക്തമാക്കി.

മരണപ്പെട്ട ഫൂൻ ചന്ദിന്റെ അടുത്ത ബന്ധുക്കൾ സംഭവസ്ഥലത്തെത്തുമ്പോൾ കടുവയും രണ്ട് കുട്ടികളും ചേർന്ന് മൃതശരീരം ഭക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഫൂൻ ചന്ദിന്റെ മകനും ആരോപിക്കുന്നത് തന്റെ പിതാവ് കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാൽ കൃഷിയിടത്തിൽ നിന്ന് ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളൊന്നും കമ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കി.

പിലിഭിത് കടുവാ സങ്കേതത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ഫൂൽ ചന്ദിന്റെ കരിമ്പിൻ പാടം. കഴിഞ്ഞ മാസവും കൃഷിയിടത്തിൽ കടുവയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയിരുന്നു.കടുവയെ കണ്ടതായി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു ഫൂൽചന്ദിന്റെ മകൻ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട വ്ക്തിയുടെ കുടുംബത്തിന്  10000 രൂപ ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്. മരണത്തേക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

English Summary: Partially Eaten Body of UP Man Found in Pilibhit Tiger Reserve