കൊറോണാ വൈറസിനെ വ്യാപനത്തെ തുടർന്ന് ഭൂരിഭാഗം രാജ്യങ്ങളും ലോക് ഡൗണിലാണ്. മനുഷ്യൻ പുറത്തിറങ്ങാത്തത്  മൃഗങ്ങൾക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും ചില ജീവികൾക്ക് മനുഷ്യന്റെ അസാന്നിധ്യം ഏറെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നാണ് വാർത്തകൾ. ഫംഗി അത്തരത്തിലൊരു ഡോൾഫിൻ ആണ്.

അയർലണ്ടിലെ ഡിങ്കിൾ തുറമുഖമാണ് ഫംഗിയുടെ വാസസ്ഥലം. മനുഷ്യരെ കാണാൻ സാധിക്കാതായതോടെ ആകെ ഒറ്റപ്പെട്ട് വിഷമത്തിലാണ് കക്ഷി കഴിയുന്നത്. ഇത് മനസ്സിലാക്കിയ ജിമ്മി ഫ്ലാനറി എന്ന മീൻപിടുത്തക്കാരനാണ് ഇപ്പോൾ ഫംഗിക്കു കൂട്ടിനെത്തിയിരിക്കുന്നത്. തന്നെ കാണാൻ  ആരും ഇല്ലാതായതിനെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾക്കു പിന്നാലെ ഫംഗി പലതവണ പായുന്നത് ജിമ്മിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ മീൻപിടുത്തക്കാർക്ക് ഡോൾഫിനെ ശ്രദ്ധിക്കാൻ സമയമില്ലാതായതോടെ അത് വീണ്ടും വിഷമത്തിലായി. ഇതു മനസ്സിലാക്കിയാണ് ജിമ്മി ഡോൾഫിനുമായി കൂട്ടുകൂടാൻ തീരുമാനിച്ചത്.

ദിവസവും രണ്ടു തവണ ഡിങ്കിൾ തുറമുഖത്തെത്തി ഡോൾഫിനുമായി സമയം ചെലവഴിക്കുകയാണ് ജിമ്മി ഇപ്പോൾ. സന്ദർശകരെ സന്തോഷിപ്പിക്കുന്നതിനായി പ്രകടനങ്ങൾ നടത്താൻ ഏറെ  ഇഷ്ടപ്പെട്ടിരുന്ന ഡോൾഫിൻ ആരും എത്താതായതോടെയാണ് തികച്ചും ഒറ്റപ്പെട്ടത്. ലോക്ഡൗണിനു ശേഷം സന്ദർശകർ തിരികെയെത്തി തുടങ്ങിയാലും ഫംഗി തന്നെ മറക്കില്ല എന്ന വിശ്വാസത്തിലാണ് ജിമ്മി. 1983ലാണ് ഫംഗിയെ ഡിംഗിൾ തുറമുഖത്ത് കണ്ടെത്തിയത്. ഫംഗിയുടെ പ്രകടനങ്ങൾ തുറമുഖത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചിരുന്നു. മനുഷ്യനുമായി ഇടപഴകാൻ ഉള്ള ഫംഗിയുടെ കഴിവുകൾ സമുദ്ര ജൈവശാസ്ത്രജ്ഞന്മാരെ പോലും അദ്ഭുതപ്പെടുത്തുന്നതാണ്.

English Summary: Fungie The Dolphin Is Feeling The Lockdown Blues, But A Kind Fisherman Is Keeping Him Company