മനുഷ്യനായാലും മൃഗമായാലും ജീവൻ വളരെ വിലപ്പെട്ടതാണ്. പാലക്കാട്ട്  പൈപ്പിനുളളിൽ കുടുങ്ങിയ ഒരു കുഞ്ഞൻ പൂച്ചയും അൽപം പേടിച്ചു പോയി. ഒടുവിൽ  അഗ്നിശമനസേനയുടെ പരിശീലനം ലഭിച്ച യുവാവ് രക്ഷകനായെത്തിയത് ആശ്വാസമായി. പുതുഗ്രാമത്തിൽ റിട്ട. ഐസിഡിഎസ് ഓഫിസർ എൻ.വിജയലക്ഷ്മിയുടെ വീട്ടിലാണ് ഒന്നര മാസം പ്രായമുള്ള പൂച്ചക്കുട്ടി ഒരടിയിൽ താഴെ നീളമുള്ള പൈപ്പിനകത്തു കുടുങ്ങിയത്.  3 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് വൊളന്റിയറും അയൽവാസിയുമായ എൻ.ബി.പ്രശാന്ത് പൈപ്പ് മുറിച്ച് ഒരു പോറൽ പോലുമേൽക്കാതെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി.

പാലക്കാട്  കൊല്ലങ്കോടാണ് സംഭവം നടന്നത്. വിജയലക്ഷ്മിയുടെ വീട്ടിലെ പൂച്ചക്കുഞ്ഞാണ് പൈപ്പിനുള്ളിൽ കുടുങ്ങിയത്. വിഷുവിനാണ് അമ്മപ്പൂച്ച വിജയലക്ഷ്മിയുടെ വീടിനു മുകളിൽ പ്രസവിച്ചത്. പൂച്ചകൾക്ക് ഇൗ കുടുംബം ഭക്ഷണം നൽകിയിരുന്നു. ശനിയാഴ്ച രാവിലെ വീടിനു മുകളിലെ പൂച്ചക്കുട്ടിയെ നോക്കാനായി വിജയലക്ഷ്മിയുടെ മകൾ കെ.എസ്.ലക്ഷ്മി കയറിയ സമയത്തു പൂച്ചക്കുട്ടി തല ഒരു ഭാഗത്തും ഇടുപ്പിന്റെ ഭാഗം മറുവശത്തുമെന്ന നിലയിൽ പൈപ്പിനകത്തു കുടുങ്ങിക്കിടക്കുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലുകളും പൈപ്പിനകത്തായി. ലക്ഷ്മി സഹോദരൻ കെ.എസ്.കൃഷ്ണന്റെ സഹായത്തോടെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പറ്റാതായതോടെ പ്രശാന്തിന്റെ സഹായം തേടുകയായിരുന്നു. ചെറിയൊരു പൈപ്പാണെങ്കിലും കാര്യം ഗുരുതരമായിരുന്നു. പൂച്ചയുടെ തല ഒരു പൈപ്പിന്റെ വശത്ത്. കാലും ഉടലും പൈപ്പിന്റെ മറുവശത്ത്. മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പൂച്ചയുടെ വെപ്രാളം. എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ച വീട്ടുകാർക്ക്  അഗ്നിശമനസേനയുടെ പരിശീലനം ലഭിച്ച എൻ.ബി.പ്രശാന്ത് രക്ഷകനായെത്തിയത്.