തന്റെ സ്വത്തിന്റെ പകുതി ഭാഗം രണ്ട് ആനകള്‍ക്കായി എഴുതിവച്ച് ഒരു ആനപ്രേമി. ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ മൊഹമദ് അക്തര്‍ ഇമാം എന്ന 50 കാരനാണ് തന്റെ പ്രിയപ്പെട്ട ആനകള്‍ക്കായി സ്വത്ത് എഴുതിവച്ചത്. ഏകദേശം അഞ്ച് കോടിയോളം വിലമതിക്കുന്ന 6.25 ഏക്കർ സ്ഥലമാണ് മോട്ടി, റാണി എന്നീ പേരുകളുള്ള ആനകള്‍ക്കായി അക്തർ എഴുതി നല്‍കിയത്. 20 തും 15 ഉം വയസ്സുള്ള ആനകളാണ് മോട്ടിയും റാണിയും. പരമ്പരാഗതമായി കൈമാറി കിട്ടിയതാണ് ആനകളെ. മുൻപുണ്ടായിരുന്ന ആനകളുടെ കുട്ടികളാണ് മോട്ടിയും റാണിയും.അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ ആനകള്‍ക്കൊപ്പമാണ് അക്തറിന്റ ജീവിതം. അതുകൊണ്ട് കുടുംബാംഗങ്ങളെ പോലെ തന്നെയാണ് ഈ രണ്ട് ആനകളും.

ഞാനില്ലാതായാലും അവർ വിഷമിക്കുകയും വിശപ്പടക്കാൻ പാടുപെടുകയും ചെയ്യരുത്. അതിനുവേണ്ടിയാണ് സ്വത്തുക്കൾ ആനകളുടെ പേരിൽ എഴുതിവച്ചതെന്നും അക്തതർ പറഞ്ഞു. കൊലപാതക ശ്രമത്തില്‍ നിന്നുപോലും തന്നെ മോട്ടി ആന രക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ ഉറങ്ങിക്കിടന്ന അക്തറിനെതിരെ കൊലപാതക ശ്രമമുണ്ടായി. കയ്യില്‍ തോക്കുമായി ഒരാള്‍ എന്റെ മുറിയില്‍ കയറുന്നതുകണ്ട ആന ചിഹ്നം വിളിച്ചു. അതു കേട്ടുണർന്ന അക്തർ അക്രമിയെ കണ്ട് ഒച്ചവെച്ചതോടെ അയാള്‍ ഓടിപ്പോവുകയായിരുന്നു. ആനയാണ് അന്ന് തന്റെ ജീവൻ രക്ഷിച്ചതെന്നും അക്തർ വ്യക്തമാക്കി.

രണ്ട് ആനകളും തനിക്ക് കുടുംബാംഗങ്ങളെ പോലെ തന്നെയാണെന്നും അവരില്ലാതെ ജീവിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ആനകളുടെ പേരിലേക്ക് സ്വത്ത് എഴുതി വെച്ചതോടെ അക്തറിന്റെ ജീവന്‍ അപകടത്തിലാണ്. കുടുംബം തന്നെയാണ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 10 വര്‍ഷമായി ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നു കഴിയുകയാണ് അക്തര്‍. അതുകൊണ്ട് തന്നെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഒരിക്കല്‍ മകന്‍ തന്റെ ആനയെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണ് അന്ന് ആനയെ രക്ഷിക്കാനായത്. ആനകള്‍ക്ക് പകുതി സ്വത്തും ഭാര്യയ്ക്ക് പകുതി സ്വത്തുമാണ് എഴുതിവെച്ചിരിക്കുന്നത്. ആനകള്‍ ചരിഞ്ഞാൽ സ്വത്ത് ഏഷ്യന്‍ എലഫന്റ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അനിമല്‍ ട്രസ്റ്റിലേക്ക് പോകും. ഈ സംഘടനയുടെ ചീഫ് മാനേജര്‍ കൂടിയാണ് അക്തര്‍ ഇമാം. നിരവധി ആനപാപ്പാൻമാർക്ക് പരിശീലനവും നൽകുന്നുണ്ട് ഈ ആനപ്രേമി.

English Summary: Man in Bihar Donates His Entire Land to Two Elephants