നദിയിലൂടെ അതിവേഗം പായുന്ന കൂറ്റൻ അനാക്കോണ്ടയുടെ വാലിൽ പിടിച്ചു വലിക്കുന്ന മനുഷ്യന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 2014 ൽ പകർത്തിയ ഈ വിഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും വൈറലായത്. 2014 സെപ്റ്റംബറിൽ ബ്രസീലിലെ സാന്റാ മരിയ നദിയിലൂടെ സഞ്ചരിക്കുമ്പോൾ സിർലെയ് ഒലിവെയ്റ പകർത്തിയതാണ് നടുക്കുന്ന ദൃശ്യം. സിർലെയ് ഒലിവെയ്റയും ഭർത്താവ് ബെറ്റിൻഹോ ബോർജെസും സുഹൃത്ത് റോഡ്രിഗോ സാന്റോസും ബോട്ടിൽ സഞ്ചരിക്കവേയാണ് നദിയിൽ കൂറ്റൻ അനാക്കോണ്ട സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

17 അടിയോളം നീളമുള്ള കൂറ്റൻ പാമ്പിന്റെ വാലിൽ ഉടൻ തന്നെ ബെറ്റിൻഹോ ബോർജെസ് പിടുത്തമിട്ടു. സുഹൃത്തും അനക്കോണ്ടയുടെ വാലിൽ പിടിച്ചു വലിക്കാൻ ഒപ്പം ചേർന്നു. . ഏറെ പണിപ്പെട്ടാണ് പാമ്പ് ഇവരുടെ പിടിയിൽ നിന്നും കുതറി രക്ഷപെട്ടത്. സംഭവം അന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ മാന്റോ ഗ്രോസോ ഡോ സൾ പൊലീസ് ഇവർക്ക് പിഴ ചുമത്തിയിരുന്നു.

തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന വലിയ ഇനം പാമ്പുകളാണ് അനാക്കോണ്ടകൾ. വിഡിയോയിൽ കണ്ടത് മഞ്ഞ അനാക്കോണ്ടയെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളായ അനാക്കോണ്ട കുടുംബത്തിലെ താരതമ്യേന ചെറിയ പാമ്പുകളാണ് മഞ്ഞ അനാക്കോണ്ടകൾ. വെള്ളത്തിൽ ജീവവിക്കാൻ ഇഷ്ടപ്പെടുന്ന മഞ്ഞ അനാക്കോണ്ടകൾ ഇരയെ വരിഞ്ഞുമുറുക്കി കൊല്ലുന്നവയാണ്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിൽ പങ്കുവച്ച ഈ പഴയ വിഡിയോ ഇതുവരെ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Men Try To Pull 17-Foot Anaconda From Water. Shocking Video Is Viral Again