ഡെറാഡൂണില്‍ രണ്ടിടങ്ങളിലായി പിടികൂടിയത് രണ്ട് കൂറ്റൻ രാജവെമ്പാലകളെ. മഴക്കാലമെത്തിയതോടെ മാളം വിട്ട് പുറത്തിറങ്ങിയതാണ് വിഷപ്പാമ്പുകൾ. ജനവാസകേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പുകളെ വനംവകുപ്പിന്റെ ദ്രുതകർമസേനയാണ് സുരക്ഷിതമായി പിടികൂടിയത്. ഡെറാഡൂണിന് സമീപമുള്ള ജമുൻവാലയിൽ നിന്നാണ് കലത്ത മഴയത്ത് ആദ്യത്തെ രാജവെമ്പാലയെ പിടികൂടിയത്.പിടികൂടിയ കൂറ്റൻ പാമ്പുകളെ ചാക്കിലാക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്  ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് കുമാർ വർമയാണ്.

മഴ കനത്തതോടെയാണ് പാമ്പുകൾ കൂടുതലായും ജനവാ,കേന്ദ്രങ്ങളിലേക്കെത്തിത്തുടങ്ങിയത്. രാത്രിയോടെ മറ്റൊരു കൂറ്റൻ രാജവെമ്പാലയേയും ഡെറാഡൂണിൽ നിന്നു പിടികൂടി. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നാണ് രാജവെമ്പാല. ഇന്ത്യയിലെ വനപ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇവയെ കാണാൻ കഴിയും. ഉത്തരാഖണ്ഡിലെ ഒരു വീട്ടിൽ നിന്നും ഈ മാസമാദ്യം രാജവെമ്പാലയെ പിടികൂടിയിരുന്നു. ഡെറാഡൂണിൽ പിടികൂടിയ പാമ്പുകളെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിട്ടു.

പാമ്പുകൾ കാടിറങ്ങുന്നതിനു പിന്നിൽ?

ആവാസവ്യവസ്ഥയ്ക്ക് ഭംഗം സംഭവിക്കുമ്പോഴാണ് പാമ്പുകൾ കാടിറങ്ങുന്നത്. വിശക്കുമ്പോൾ ഭക്ഷണം തേടിയാണ് ജനവാസകേന്ദ്രങ്ങളിലേക്ക് പാമ്പുകളെത്തുന്നത്. എലിയാണ് പാമ്പുകളുടെ ഭക്ഷണം. എലിയാണ് പാമ്പുകളുടെ പ്രധാന ഭക്ഷണം. എലികളുടെ എണ്ണം കുറയണമെങ്കിൽ മാലിന്യം ഇല്ലാതാകണം. മികച്ച മാലിന്യ സംസ്കരണം ഒരുക്കുന്ന സ്ഥലങ്ങളിൽ പാമ്പുകളുടെ ശല്യം താരതമ്യേന കുറവായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.

English Summary: Two King Cobras Captured Near Dehradun In Separate Incidents