മലപ്പുറം ചോക്കാട് കല്ലാമൂല വള്ളിപ്പൂളയിൽ മലവെളളപ്പാച്ചിലിൽ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത് അതിസാഹസികമായി. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ  വനത്തിൽ തിരിച്ചെത്തിക്കാനായത്.

ആർത്തലച്ചൊഴുകുന്ന പുഴയിൽ നിന്ന് പുലർച്ചെ ആനക്കുട്ടിയുടെ കരച്ചിൽ കേട്ടാണ് ചിങ്കക്കല്ല് കോളനിക്കാർ തിരച്ചിലാരംഭിച്ചത്.  വനപാലകർ കൂടി എത്തിയതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒഴുകിപ്പോകാതിരിക്കാൻ കഴുത്തിൽ കയറിട്ട ശേഷം വലിച്ചു കയറ്റി. മനുഷ്യരേയും വെളിച്ചവുമെല്ലാം കണ്ട കുട്ടിയാനക്ക് അതിലേറെ അമ്പരപ്പായിരുന്നു. നിർത്താതെ ചിന്നം വിളിക്കുന്നുണ്ടടായിരുന്നു ആനക്കുട്ടി.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചിങ്കക്കല്ലു കോളനിക്കു മീതെയുള്ള വനത്തിൽ  കൊണ്ടാക്കി. ഈ ഭാഗത്ത് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആനക്കുട്ടി ആനക്കൂട്ടത്തിന് ഒപ്പം പോകുന്നുണ്ടോയെന്ന് വനപാലകർ നിരീക്ഷിക്കുന്നുണ്ട്.

English Summary: Elephant calf rescued from river