പാലത്തിന് മുകളിൽ നിന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ തെരുവു നായയെ ആഴമേറിയ തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ഭോപ്പാലിലെ ശ്യാമള ഹിൽസിനു സമീപമാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ബോട്ട് ക്ലബിനു സമീപത്തുള്ള പാലത്തിൽ നിൽക്കുകയായിരുന്ന യുവാവ് സമീപത്തെത്തിയ തെരുവുനായയെ സ്നേഹത്തോടെ എടുത്തിട്ട് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവാവിന്റെ സുഹൃത്തുക്കളാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇയാൾ നായയെ കൈയിലെടുക്കുമ്പോൾ സമീപത്തായി മറ്റൊരു നായയും നിൽപുണ്ടായിരുന്നു. വലിച്ചെറിഞ്ഞ നായ ജീവനോടെയുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

ദാരുണമായ ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ രൂക്ഷമായ വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്. നായയെ വലിച്ചെറിഞ്ഞ ശേഷം ഇയാൾ ക്യാമറയിൽ നോക്കി ചിരിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇയാൾക്കെതിരെ നടപടിയെടുക്കമമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ സൽമാൻ ഖാൻ എന്ന 29കാരനായ യുവാവാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 'മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ വർധിക്കാൻ കാരണം കർശനമല്ലാത്ത നിയമ വ്യവസ്ഥകളാണ്. മനുഷ്യരെപ്പോലെ തന്നെ അവയ്ക്കും ഇവിടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവകാശമുണ്ടെന്ന കാര്യം ആരും മറക്കരുത്. നിയമങ്ങൾ കർശനമായെങ്കിൽ മാത്രമേ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് തടയിടാൻ സാധിക്കുള്ളൂ.' എന്ന് സംഭവത്തിനെതിരെ പ്രതിഷേധിച്ച മൃഗസംരക്ഷണ സംഘടനകൾ‌ പറയുന്നു.

English Summary: Man throws dog into lake in Bhopal, then smiles for video; case filed