മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുംബൈയിൽനിന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പവായ് മേഖലയിലെ ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ വച്ചാണ് തെരുവുനായ നൂറി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്.ഗുരുതരമായി പരുക്കേറ്റ നായ അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി .കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു . 36 കാരനായ ശംഭുനാഥ് പ്രധാൻ ആണ് അറസ്റ്റിലായത്. ഷോപ്പിങ് മാളിലെ ഒരു കടയിലെ ജോലിക്കാരനാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് കുറ്റവാളിയെ കണ്ടെത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എട്ടു വയസ്സ് പ്രായമുള്ള നൂറി എന്ന നായയാണ് ക്രൂരമായ പീഡനത്തിനിരയായത്. നായയുടെ ജനനേന്ദ്രിയത്തിൽ നിന്ന് 11 ഇഞ്ച് വലുപ്പമുള്ള തടിക്കഷണമാണ് വെറ്റിനറി ഡോക്ടർമാർ നീക്കം ചെയ്തത് ഷോപ്പിങ് മാളിനുള്ളിൽ ബോധമില്ലാത്ത കിടക്കുന്ന നായയുടെ ദൃശ്യങ്ങൾ ദേവി സേഠ് എന്ന മൃഗസ്നേഹിക്കു ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ദൃശ്യങ്ങൾ ലഭിച്ച ഉടൻ ദേവി സേഠ് സ്ഥലത്തെത്തി. രക്തത്തിൽ കുളിച്ചു കിടന്ന നായയെ ഉടൻതന്നെ സന്നദ്ധ സംഘടനയായ വേൾഡ് ഫോർ ഓൾസിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു.

വെറ്റിനറി ഡോക്ടർമാരുടെ സഹായത്തോടെ കേന്ദ്രത്തിൽ വച്ച് തന്നെ തടിക്കഷണം നീക്കം ചെയ്തെങ്കിലും നായയുടെ നില അതീവ ഗുരുതരമായിരുന്നു. പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഐപിസി സെക്ഷൻ 377, 429 എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. നൂറി ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ  ആശ്വാസത്തിലാണ് മൃഗസ്നേഹികൾ.

English Summary: | Dog Brutally Raped In Mumbai's Powai Area abuser arrested