അതിഥിയായി വീട്ടുമുറ്റത്തെത്തിയ നാഗശലഭം നാട്ടുകാര്‍ക്ക് അദ്ഭുതക്കാഴ്ചയായി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി പ്രബീഷ് നായരുടെ വീട്ടുമുറ്റത്താണ് നാഗശലഭം വിരുന്നെത്തിയത്. വിലയൊരു ചിത്രശലഭം. സൂക്ഷിച്ച് ചിറകിന്റെ അറ്റത്തേക്ക് നോക്കിയാല്‍ പാമ്പിന്റെ രൂപം കാണാം. ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം. നിശാശലഭമായതിനാല്‍ രാത്രിയിലാണ് സ‍ഞ്ചാരം. പകല്‍സമയത്ത് വീട്ടുപരിസരത്ത് ഇവ അപൂര്‍വമായാണ് എത്തുക. കാണാനൊക്കെ സൗന്ദര്യമുണ്ടെങ്കിലും ഇവയുടെ ആയുസ് രാണ്ടാഴ്ചമാത്രമാണ്. പുഴുവായിരിക്കെ കഴിക്കുന്ന ആഹാരമാണ് പാറന്നുനടക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടം.

ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് മോത്ത്  അഥവാ നാഗശലഭം. നിബിഡവനപ്രദേശങ്ങളിലാണ്  ഇവയെ സാധാരണ കാണാറുള്ളത് . ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള  ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ  കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.

ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം.  രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഊർജം ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. പെൺശലഭത്തിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ഇവയുടെ ആൺ ശലഭങ്ങളെത്തുന്നത്.

English Summary: World's Largest Atlas Moth Spotted in Kozhikode