പട്ടിണിയിൽ വലഞ്ഞ് എല്ലും തോലുമായി മൃഗങ്ങൾ. നൈജീരിയയിലെ കഡൂണയിലുള്ള ഗംജി ഗേറ്റ് മൃഗശാലയിലാണ് നരകയാതന അനുഭവിക്കുന്ന മൃഗങ്ങളുള്ളത്. ഇവിടം സന്ദർശിക്കാനെത്തിയ ആളാണ് രഹസ്യമായി മൃഗങ്ങളുടെ ദൃശ്യം പകർത്തി പുറംലോകത്തെ അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ മൃഗസംരക്ഷണ സംഘടനകൾ പട്ടിണിക്കോലങ്ങളായ മൃഗങ്ങളുടെ രക്ഷയ്ക്കെത്തി. കൃത്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. എല്ലുതോലും മാത്രമായ ആൺസിംഹം രക്ഷപെടുത്തിയാൽ പോലും അതിജീവിക്കുമോയെന്ന് സംശയമാണെന്നും മൃഗസംരക്ഷണ പ്രവർത്തകർക്ക് ആശങ്കയുണ്ട്. അത്രയും മോശമായ അവസ്ഥയിലൂടെയാണ് സിംഹം കടന്നുപോകുന്നത്.

മൃഗശാലയിലെത്തിയ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പട്ടിണിക്കോലമായ സിംഹത്തെ കണ്ട് ഞെട്ടിയെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. സിംഹം മാത്രമല്ല മറ്റു ജീവികൾക്കും ആവശ്യമായ ആഹാരമൊന്നും അധികൃതർ നൽകുന്നില്ലെന്ന് അവയെ കണ്ടപ്പോൾ മനസ്സിലായി. മൃഗങ്ങളുടെ ശോചനീയമായ അവസ്ഥ കണ്ട് പുറത്തെത്തിയ ആൾ ഉടൻ തന്നെ മൃഗസംരക്ഷണ സംഘടനയിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു

മൃഗങ്ങളുടെ ചിത്രങ്ങളും വിഡിയോയും കാണിച്ചതോടെ സംഘടന രക്ഷയ്ക്കെത്തി. സിംഹത്തെ ഉടൻ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഷാഡോ എന്നു പേരു നൽകിയിരിക്കുന്ന സിംഹത്തിന് വിദഗ്ധ ചികിത്സ നൽകിത്തുടങ്ങി. ഗുരുതരമായ നിലയിലായിരുന്ന സിംഹം കൃത്യമായ പരിചരണത്തിലൂടെ സുഖം പ്രാപിച്ചു വരുന്നതായി മൃഗസംരക്ഷണ സംഘടന വ്യക്തമാക്കി. നരകയാതന അനുഭവിക്കുന്ന മറ്റ് മൃഗങ്ങളെയും  മൃഗശാലയിൽ നിന്നും ആദ്യം സംരക്ഷണ കേന്ദ്രത്തിലേക്ക് നീക്കാനാണ് ശ്രമം.. അവിടെ നിന്ന് ആരോഗ്യം വീണ്ടെടുത്ത ശേഷം അവയെ വന്യജീവി സങ്കേതത്തിലേക്ക് വിടാനാണ് തീരുമാനം. 

English Summary: King of the jungle is reduced to skin and bone in horror zoo: Shocked visitor photographs starving lion