മോട്ടോർ സൈക്കിൾ ഇടിച്ചു വീഴ്ത്തിയ ആനക്കുട്ടിയെ സിപിആർ നൽകി രക്ഷിച്ച് തായ്‌ലൻഡിലെ രക്ഷാപ്രവർത്തകൻ. തായ്‌ലൻഡിലെ കിഴക്കൻ പ്രവിശ്യയിലെ ചന്ദാബുരിയിലാണ് സംഭവം നടന്നത്. ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കുട്ടിയെയാണ് മോട്ടോർ സൈക്കിൾ ഇടിച്ചുവീഴ്ത്തിയത്.

മനാ ശ്രിവതെ എന്ന രക്ഷാപ്രവർത്തകനാണ് തക്കസമയത്ത് സിപിആർ നൽകി ആനക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 26 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു ആനക്കുട്ടിക്ക് സിപിആർ നൽകി രക്ഷിക്കാൻ കഴിഞ്ഞതെന്ന് മനാ വ്യക്തമാക്കി. റോഡപകടങ്ങളിൽ പെട്ട നിരവധിയാളുകളെ രക്ഷപെടുത്തൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു മൃഗത്തിന് സിപിആർ നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞത് ആദ്യമായിട്ടാണ്.

സംഭവം നടക്കുമ്പോൾ മനാ ഡ്യൂട്ടിയിലായിരുന്നില്ല. അപകടസ്ഥലത്തേക്ക് മനായെ വിളിച്ചു വരുത്തുകയായിരുന്നു. മനാ ആനക്കുട്ടിക്ക് സിപിആർ നൽകുമ്പോൾ മറ്റ് രക്ഷാപ്രവർത്തകർ അപകടത്തിൽ പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ആനക്കുട്ടിക്ക് സിപിആർ നൽകുന്നത് എങ്ങനെയെന്ന് നിശ്ചയമില്ലായിരുന്നു. മനുഷ്യരുടെ  ശരീരത്തിന് സിപിആർ നൽകുന്നതുപോലെയായിരുന്നില്ല അത്. ഒരിക്കൽ ഒരു വിഡിയോയിൽ ആനയ്ക്ക് സിപിആർ നൽകുന്നത് കണ്ട ഓർമയിലാണ് ആനക്കുട്ടിക്ക് സിപിആർ നൽകിയത്.

ആനക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മയും ആനക്കൂട്ടവും സമീപത്തു നിന്ന് ചിന്നം വിളിക്കുന്നുണ്ടായിരുന്നു. ഒടുവിൽ 10 മിനിട്ടിനകം ആനക്കുട്ടി എഴുന്നേറ്റ് നിന്നപ്പോഴാണ് സമാധാനമായതെന്നും മനാ വ്യക്തമാക്കി. ആ നിമിഷം സന്തോഷം കൊണ്ട് താൻ കരഞ്ഞുപോയെന്നും മനാ പറഞ്ഞു. ഉടൻ തന്നെ ആനക്കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം ആനക്കുട്ടിയെ അമ്മയ്ക്കും ആനക്കൂട്ടത്തിനൊപ്പം വിടാനാണ് തീരുമാനം.

English Summary: Thai rescuer gives CPR to baby elephant hit by motorbike