കോയമ്പത്തൂരിൽ ആനയെ ക്രൂരമായി  പീഡിപ്പിച്ച രണ്ടു പാപ്പാന്മാർ അറസ്റ്റിൽ. ക്ഷേത്ര ആനകൾക്കായി മേട്ടുപ്പാളയം തേക്കാംപെട്ടിയിൽ  നടക്കുന്ന വാർഷിക ക്യാമ്പിലാണ് പാപ്പാന്മാരുടെ ക്രൂരമായ ചട്ടം പഠിപ്പിക്കൽ ഉണ്ടായത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പാപ്പാന്മാരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

ചട്ടം അനുസരിക്കാത്തതിനെ തുടർന്ന് മരത്തിൽ കെട്ടിയിട്ടാണ് രണ്ട് പാപ്പാൻമാരും ചേർന്ന് ആനയെ തല്ലിച്ചതച്ചത്. ആന ഉറക്കെക്കരയുന്നത് കേട്ടെത്തിയ സന്ദർശകനാണ് ക്രൂരമായ ഈ ദൃശ്യം ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. ശ്രീവില്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിലെ ആനയായ ജയമല്യതയാണ് ക്രൂരമായ പീഡനത്തിനിരയായത്. 19 വയസ്സുകാരിയായ ആനയെ പതിവുപോലെ വാർഷിക ക്യാമ്പിലെത്തിച്ചതായിരുന്നു. ക്ഷേത്ര ആനകൾക്കായി എല്ലാ വർഷവും 48 ദിവസം ഇവിടെ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.

20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ ഒന്നാം പാപ്പാനായ വിനിൽ കുമാറും രണ്ടാം പാപ്പാനായ ശിവപ്രസാദും ചേർന്നാണ് ആനയെ മരത്തിൽ കെട്ടിയിട്ട് അടിച്ചത്. ആന ചട്ടം അനുസാരിക്കാത്തതാണ് പാപ്പാൻമാരെ പ്രകോപിപ്പിച്ചത്.

English Summary: Two Mahouts Arrested For Mercilessly Beating Temple Elephant 'Jayamalyatha