ഗൂഡല്ലൂർ മുതുമല കടുവ സങ്കേതത്തിലെ അവരല്ലയിൽ 15 വയസ്സുള്ള കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വായിൽ മുറിവുകൾ ഉണ്ടായതിനെ തുടർന്ന് പട്ടിണി കിടന്നാണ് കാട്ടാന ചരിഞ്ഞത്. വേനൽ രൂക്ഷമായതിനെ തുടർന്ന് ഈ പ്രദേശത്ത് വനത്തിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു. കാട്ടിൽ തീറ്റയുമില്ലാതായിട്ടുണ്ട്. ആനയുടെ വായിൽ പല്ലുകൾക്കിടയിൽ മുറിവുണ്ടായി പഴുത്ത നിലയിലായിരുന്നു. ഒരു മാസത്തിലേറെയായി ഭക്ഷണം കഴിക്കാനാകാതെ അവശനിലയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം വനത്തിലുപേക്ഷിച്ചു.

തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലേക്ക്

കത്തുന്ന വേനലിൽ കരിഞ്ഞുണങ്ങിയ വനത്തിൽ നിന്നു തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായി. വനത്തിലെ നീർചാലുകളും കുളങ്ങളുമെല്ലാം വരണ്ടു. നിബിഡ വനത്തിൽ അവശേഷിക്കുന്നത് കരികിലകളും ഉണങ്ങിയ പുല്ലും മാത്രം. ബന്ദിപ്പൂർ കടുവ സങ്കേതവും അതോടുചേർന്ന വന്യജീവി സങ്കേതവുമാണ് കൂടുതല്‍ വരണ്ടുണങ്ങിയത്. ഈ വനപ്രദേശത്തെ ആനയും മാനുകളുമാണ് വിശപ്പും ദാഹവുമകറ്റാന്‍ പരക്കം പായുന്നത്. കന്നാരംപുഴയാണിപ്പോള്‍ ഇവയ്ക്ക് ഏക ആശ്രയം.

ആനകള്‍ കൂട്ടമായെത്തി വെളളം കുടിക്കുന്നതു പതിവുകാഴ്ച. പകല്‍സമയത്ത് പുഴയിലിറങ്ങുന്ന ആനകള്‍ വനത്തിലേക്ക് മടങ്ങും. എന്നാല്‍ രാത്രിയെത്തുന്നവ കൃഷിയിടങ്ങളിലെത്തും. വനാതിര്‍ത്തിയിലെ വൈദ്യുതി വേലി കടന്നാണ് പലപ്പോഴും കൃഷിയിടങ്ങളിലെത്തുന്നത്. ഒന്നും ഒന്നരയും കിലൊമീറ്റര്‍ അകലെയുള്ള തോട്ടങ്ങളിലും ആനയും പന്നിയും മാനുകളുമെത്തി കൃഷിനശിപ്പിക്കുന്നു. കന്നാരംപുഴക്കരയിലെ വണ്ടിക്കടവ് മുതല്‍ കൊളവള്ളി വരെയുള്ള വനാതിര്‍ത്തിയിലാകമാനം വന്യമൃഗങ്ങളാണ്.

English Summary: Elephant dies in Mudumalai Tiger Reserve