ഇടുക്കി മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കന്നുകാലികൾ കൊല്ലപ്പെടുന്നത് പതിവാകുന്നു. എട്ട് മാസത്തിനിടെ പത്ത് പശുക്കള്‍ക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.

മൂന്നാറിന് സമീപത്തെ ഗൂഡാർവിള നെറ്റിക്കുടി അരുവിക്കാട് എന്നീ എസ്റ്റേറ്റുകളിലാണ് വന്യമൃഗങ്ങളുടെ ആക്രമണം പതിവാകുന്നത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് സൂപ്പറവൈസർ മുരുകയ്യയുടെ മൂന്നുമാസം ഗർഭിണിയായ പശുവാണ് ചത്തത്. മൂന്നു പശുക്കളാണ് മുരകയ്യയ്ക്ക് ഉള്ളത്. ഇതിൽ ഗർഭിണിയായ പശു രാത്രിയിൽ വീട്ടിലെത്തിയില്ല.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലയത്തിന് സമീപത്തെ തേയില തോട്ടത്തിന് സമീപം  പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ‌പുലിയുടെ ആക്രമണമാണെന്നാണ് സംശയം. എട്ടുമാസത്തിനിടെ പത്ത് പശുക്കള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ചത്തിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

English Summary: Wild animals on prowl attacked livestock in human settlements around Munnar