നിലമ്പൂരിൽ വനം വകുപ്പ് ഒരുക്കിയ പ്രസവമുറിയിൽ പാമ്പുകളുടെ മുട്ടകൾ വിരിഞ്ഞു. നിലമ്പൂർ ദ്രുത പ്രതികരണ സേനയുടെ കാര്യാലയത്തിൽ ആണ് മൂർഖൻ, വെള്ളിവരയൻ പാമ്പുകളുടെ മുട്ടകൾ വിരിഞ്ഞത്. എമർജൻസി റെസ്ക്യു ഫോഴ്‌സ് അംഗങ്ങൾ ആണ് മുട്ടകൾ കൈമാറിയത്. മൂർഖന്റെ മുട്ട വിരിയാൻ 60 ദിവസം വേണം. പരപ്പനങ്ങാടിയിൽ 2 ആഴ്ച മുൻപ് പറമ്പ് കിളയ്ക്കവെ മാളത്തിൽ നിന്ന് കിട്ടിയ 38 മുട്ടകൾ നിലമ്പൂരിൽ എത്തിച്ചു കൈമാറി. 

നിലമ്പൂർ വനം ദ്രുത പ്രതികരണ സേനയുടെ ഓഫിസിൽ വെള്ളിവരയൻ പാമ്പിന്റെ മുട്ടകൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ

സേന പിടികൂടുന്ന രാജവെമ്പാലകളെ താൽക്കാലികമായി പാർപ്പിക്കാൻ ഉണ്ടാക്കിയ കുഴിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ.രാഗേഷിന്റെ മേൽനോട്ടത്തിൽ സ്നേക് മാസ്റ്റർ സി.ടി.അബ്ദുൽ അസീസ്, വാച്ചർ മുഹമ്മദ് നിസാർ എന്നിവർ സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കി. മുട്ടകൾ നിക്ഷേപിച്ചു.കഴിഞ്ഞ ദിവസം 33 എണ്ണം വിരിഞ്ഞു. 5 മുട്ടകൾ കേടായി. 9 കുഞ്ഞുങ്ങൾ ചത്തു. മുട്ടത്തോട് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ പത്തി വിടർത്തി അസീസിന്റെ കൈയിൽ കൊത്താൻ ആഞ്ഞു.

കിഴിശ്ശേരിയിൽ വീടിന്റെ പരിസരത്ത് നിന്നാണ് വെള്ളി വരയന്റെ മുട്ടകൾ കിട്ടിയത്. 22 ദിവസം ആണ് വിരിയാൻ വേണ്ടത്. 15 എണ്ണം വിരിഞ്ഞു. ശേഷിച്ചമുട്ടകൾ ഇന്നു കൂടി നിരീക്ഷിക്കും. മുഴുവൻ കുഞ്ഞുങ്ങളെ  നാളെ ഉൾവനത്തിൽ എത്തിച്ചു തുറന്നു വിടും.

English Summary: 33 snake eggs hatch at forest office at Nilambur