അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട വളർത്തുനായ ചാംപ് ഓർമയായി. ജോ ബൈഡൻ തന്നെയാണ് ചാംപിന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുടുംബത്തിലെ എല്ലാവരും ചാംപിനെ വളരെയധികം സ്നേഹിച്ചിരുന്നതായി ട്വിറ്റർ കുറുപ്പിൽ ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പറയുന്നു. തങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും ചാംപ് ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്നു. പലപ്പോഴും പറയാതെ തന്നെ കുടുംബാംഗങ്ങളുടെ മനോനില ചാംപ് മനസ്സിലാക്കിയിരുന്നുവെന്നും കുറുപ്പിൽ പറയുന്നു.

2008ലാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ചാംപിനെ ബൈഡൻ സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് 13 വർഷമായി ബൈഡൻ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു ചാംപ്. ചാംപിന് പുറമേ മേജർ എന്ന ഒരു നായ കൂടി കുടുംബത്തിനുണ്ട് . അമേരിക്കൻ പ്രസിഡന്റായി ബൈഡൻ തിരഞ്ഞെടുക്കപ്പെട്ട ശേഷം വാർത്തകളിലും നിറസാന്നിധ്യമായിരുന്നു ചാംപും മേജറും. ബൈഡൻ കുടുംബത്തോടൊപ്പം വളർത്തുനായകൾ സമയം പങ്കിടുന്ന ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.

വൈറ്റ് ഹൗസിലേക്ക് താമസം മാറിയ ശേഷം പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ചാംപിനും മേജറും ഏറെ സമയം വേണ്ടി വന്നിരുന്നു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ നായകൾ ആക്രമിച്ച സംഭവങ്ങളും വാർത്തയായിരുന്നു. ഇതേതുടർന്ന് പ്രത്യേക പരിശീലനത്തിനായി നായകളെ ഡെലാവെയറിലേക്ക് അയക്കുകയും ചെയ്തിരുന്നു.

English Summary: Joe and Jill Biden announce death of 'beloved' dog Champ