കഴുത്തിലും കാലുകളിലും മാരകമായ പരുക്ക്; രക്ഷപ്പെടുത്തിയത് തെരുവുനായ്ക്കളുടെ കടിയേറ്റ കേഴമാനിനെ!
കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള ആലച്ചേരിയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് അവശനിലയിൽ കണ്ടെത്തിയ കേഴമാനിനെ രക്ഷപ്പെടുത്തി.കണ്ണൂർ കൊട്ടിയൂർ വനമേഖലയിലുൾപ്പെടുന്ന ആലച്ചേരിയിലാണ് മാനിനെ കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച മാനിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണ്. ഏകദേശം അഞ്ചുവയസ്സുള്ള പെൺമാൻ വനംവകുപ്പിന്റെ സംരക്ഷണയിലാണ്.
കഴുത്തിലും കാലുകളുടെയും കൈകളുടെയും ഉൾഭാഗത്തും മാരകമായി പരുക്കേറ്റ കേഴമാനിനെ തിങ്കളാഴ്ച രാവിലെയാണ്, ആനിമൽ വെൽഫെയർ ഗ്രൂപ്പായ പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂവറായ ഷിജു ചിറ്റാരിപ്പറമ്പിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചത്. വെറ്ററിനറി സർജൻ ഡോ. ഷെറിൻ ബി. സാരംഗത്തിന്റെ നേതൃത്വത്തിൽ മുറിവുകൾ വൃത്തിയാക്കി. ആന്റിബയോട്ടിക്ക് മരുന്നുകളും നൽകി. തണുപ്പുള്ള കാലാവസ്ഥയായതിനാൽ മുറിവുകൾ പഴുക്കാനുള്ള സാധ്യതയുള്ളതിനാൽ ഉണങ്ങിയ ശേഷം മാത്രമേ തുന്നിക്കെട്ടാൻ സാധിക്കൂ.
തെരുവുനായ്ക്കളിൽ പേവിഷബാധ കണ്ടുവരുന്നതിനാൽ പ്രതിരോധകുത്തിവയ്പും നൽകിയിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിൽ 5 ഡോസ് പ്രതിരോധ വാക്സീൻ നൽകേണ്ടതുണ്ട്. പേവിഷബാധയ്ക്കെതിരെയുള്ള വാക്സീൻ കോഴ്സ് പൂർത്തിയാക്കി, മുറിവുകൾ പൂർണമായി ഉണങ്ങിയതിനു ശേഷം മാനിനെ വനത്തിലേക്കു തിരികെ അയയ്ക്കും. അതുവരെ വനംവകുപ്പിന്റെ സംരക്ഷണിയിലായിരിക്കും. വാക്സിനേഷൻ പൂർത്തിയാകാതെ കാട്ടിലേക്ക് അയച്ചാൽ പേവിഷബാധയുണ്ടെങ്കിൽ മറ്റു മൃഗങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണിത്. പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗങ്ങളായ മനോജ് മാധവൻ കാമനാട്, ഷൈജു പുതിയപുരയിൽ, കെ.കെ. രഞ്ജിത്കുമാർ, മുരളീധരൻ, അരുൺജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മാനിനെ രക്ഷപ്പെടുത്തിയത്.
English Summary: Deer, Chased By stray Dogs, Spotted In Kannur, Rescued