മൂന്നാം വട്ടവും ലണ്ടൻ നഗരത്തിന്റെ മേയറാകാൻ സാദിഖ് ഖാൻ; എതിർക്കാൻ 11 സ്ഥാനാർഥികൾ
നാളെ പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്നത് ലണ്ടൻ മേയർ സ്ഥാനത്തേക്കാണ്.
നാളെ പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്നത് ലണ്ടൻ മേയർ സ്ഥാനത്തേക്കാണ്.
നാളെ പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്നത് ലണ്ടൻ മേയർ സ്ഥാനത്തേക്കാണ്.
ലണ്ടൻ∙ നാളെ പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്നത് ലണ്ടൻ മേയർ സ്ഥാനത്തേക്കാണ്. 2016 മുതൽ ലണ്ടൻ മേയറായിരിക്കുന്ന ലേബർ നേതാവ് സാദിഖ് ഖാൻ മൂന്നാംവട്ടവും പോരാട്ടത്തിനിറങ്ങുമ്പോൾ എതിരാളികളായി രംഗത്തുള്ളത് കൺസർവേറ്റീവ് പാർട്ടിയുടെ സൂസൻ ഹാൾ ഉൾപ്പെടെ 11 സ്ഥാനാർഥികളാണ്. ലേബറിന്റെ ന്യൂനപക്ഷ മുഖമായ സാദിഖ് ഖാൻ മൂന്നാംവട്ടവും മിന്നും ജയം നേടുമോ അതോ അട്ടിമറിയിലൂടെ കൺസർവേറ്റീവുകൾ നഗരഭരണം തിരിച്ചുപിടിക്കുമോ എന്നതാണ് ആകാംഷ. മറ്റു സ്ഥാനാർഥികളിൽ പലരും ശ്രദ്ധേയമായ പ്രചാരണങ്ങൾ നടത്തിയെങ്കിലും വിജയ സാധ്യതതയിൽ ഇവരേക്കാൾ ഏറെ പിന്നിലാണ്.
ഫെമി അമിൻ - ആനിമൽ വെൽഫെയർ പാർട്ടി, റോബ് ബ്ലാക്കി - ലിബറൽ ഡെമോക്രാറ്റിക്, നാട്ലി കാംബെൽ - സ്വതന്ത്ര സ്ഥാനാർഥി, ഹോവാർഡ് കോക്സ് - റിഫോം യുകെ, ആമി ഗലാഗർ - സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, സൂ ഗാർബെറ്റ് - ഗ്രീൻ പാർട്ടി, തരുൺ ഗുലാത്തി - സ്വതന്ത്രൻ, ആൻഡ്രെയാസ് മിച്ലി - സ്വതന്ത്രൻ, ബ്രയാൻ റോസ് - ലണ്ടൻ റിയൽ പാർട്ടി, നിക് സ്കാൻലോൺ ബ്രിട്ടൻ ഫസ്റ്റ് എന്നിവരാണ് മൽസരരംഗത്തുള്ള സ്ഥാനാർഥികൾ.
ലണ്ടൻ നഗരത്തിൽ താമസിക്കുന്ന 89 ലക്ഷം പേരുടെ പ്രതിനിധിയാണ് നഗരത്തിന്റെ മേയർ. 20.4 ബില്യൻ പൗണ്ടിന്റെ ബജറ്റ് എസ്റ്റിമേറ്റാണ് ഓരോ വർഷവും ലണ്ടൻ മേയറുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നത്. ബ്രിട്ടനെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അധികാരസ്ഥാനം കൂടിയാണ് ലണ്ടൻ മേയറുടേത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പല മുൻ ലണ്ടൻ മേയർമാരും പ്രധാനമന്ത്രിമാരായ രാഷ്ട്രീയ ചരിത്രമാണ് ബ്രിട്ടനുള്ളത്. ലണ്ടനു പുറമേ വെസ്റ്റ് മിഡ്ലാൻസ്, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലിവർപൂൾ സിറ്റി, സൗത്ത് യോർക്ക്ഷെയർ, വെസ്റ്റ് യോർക്ക്ഷെയർ, ടീസ് വാലി, ഈസ്റ്റ് മിഡ്ലാൻസ്, നോർത്ത് ഈസ്റ്റ് ആൻഡ് യോർക്ക്, നോർത്ത് യോർക്ക്ഷെയർ എന്നീ മെട്രോകളിലും നാളെ പുതിയ മേയർമാരെ തിരഞ്ഞെടുക്കും. രാജ്യത്തെ 44 ശതമാനം ജനങ്ങളും ഈ നഗരപരിധികൾക്കുള്ളിലാണ് താമസിക്കുന്നത്.
പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിലേക്കു കുടിയേറിയ മുസ്ലിം കുടുംബത്തിൽനിന്നുള്ള സാദിഖ് ഖാൻ 2016 മുതൽ ലണ്ടൻ നഗരത്തിന്റെ മേയറാണ്. 53 വയസ്സുകാരനായ സാദിഖ് ഇതിനു മുമ്പ് ടൂട്ടിങ് മണ്ഡലത്തിൽനിന്നും 11 വർഷം പാർലമെന്‍റ് അംഗമായും പ്രവർത്തിച്ചു. ജെറമി കോർബിൻ ലേബർ പാർട്ടിയുടെ നേതൃസ്ഥാനം രാജിവച്ചപ്പോൾ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു പോലും പരിഗണിക്കപ്പെട്ട നേതാവാണ് സാദിഖ്. ഭാവി പ്രധാനമന്ത്രിയായി പോലും സാദിഖിനെ പ്രതീക്ഷയോടെ കാണുന്നവർ ബ്രിട്ടനിൽ ഏറെയാണ്. സാദിഖിന്റെ മുഖ്യ എതിരാളിയായ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി സൂസൻ ഹാൾ 2019 മുതൽ പാർട്ടിയുടെ ലണ്ടൻ അസംബ്ലി ലീഡറാണ്. 2006 മുതൽ കൗൺസിലറായും പൊതു രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. നഗരത്തിലെ പൊലീസിങ്, ട്രാൻസ്പോർട്ട്, ഹൗസിങ്, കൾച്ചർ, ജീവിതച്ചെലവ് എന്നിവയെല്ലാം മേയറുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണ്.