അബുദാബി ∙ യുഎഇയിൽ നിക്ഷേപകർ, പ്രതിഭകൾ, മികച്ച വിദ്യാർഥികൾ എന്നിവർക്ക് ആറ് മാസത്തെ മൾടിപ്പിൾ എൻട്രി വിസ  അനുവദിച്ചു. ദീർഘനാൾ രാജ്യത്ത് താമസിക്കാൻ അവസരം ലഭിക്കുക വഴി ഇവർക്ക് തങ്ങളുടെ ബിസിനസ് മേഖല വികസിപ്പിക്കാനും മറ്റും സാധിക്കുമെന്നതാണ് ഈ വീസ കൊണ്ടുള്ള പ്രയോജനം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ് മൂന്ന് പുതിയ സേവനങ്ങളാണ് പ്രഖ്യാപിച്ചത്. ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനുള്ള 6 മാസ വീസ, വിദ്യാർഥികൾക്കും നിക്ഷേപകർക്കുമുള്ള 6 മാസ വീസ, ഒരു പ്രാവശ്യം മാത്രം രാജ്യത്ത് പ്രവേശിക്കാനുള്ള 6 മാസ വീസ എന്നിവ. ഇത്തരം വീസയ്ക്ക് വേണ്ടി പല ഭാഗത്തു നിന്നും ആവശ്യമുയർന്നതാണ് അനുവദിക്കാൻ കാരണമെന്ന് ഫോറിൻ അഫയേഴ്സ് ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഇൗദ് റകൻ അൽ റാഷിദി പറഞ്ഞു. 

ഇത്തരം വീസക്കാർക്ക് എമിറേറ്റ്സ് ഐഡി നൽകുക ലഭിക്കുക വഴി തങ്ങളുടെ ബിസിനസ് ലൈസൻസ്, കോളജ് പ്രവേശനം, ജോലി തുടങ്ങിയവ സംബന്ധമായ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 6 മാസ വീസയുടെ അപേക്ഷകൾ ക്ഷണിച്ച ശേഷം 6000  നിക്ഷേപകർ ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്.