ജിദ്ദ ∙ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ 36 മണിക്കൂറിനകം കണ്ടെത്തി. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞ് നൂർ അൽ ഫാരിഇനെ അൽനഹ്ദയിലെ മറ്റൊരു ആശുപത്രിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. നഴ്സിന്റെ വേഷമണിഞ്ഞ് പ്രസവ വാർഡിലെത്തിയയാൾ മാതാവിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കൊണ്ടുപോകുന്ന സ്ട്രച്ചറിലാണു കൊണ്ടുപോയത്. പുറത്തു വാഹനത്തിൽ കാത്തുനിന്നവർക്കു കുട്ടിയെ കൈമാറിയ ശേഷം സ്ത്രീ രക്ഷപ്പെടുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പിടിക്കപ്പെടുമെന്നു ഭയന്നു കുട്ടിയെ മറ്റൊരു ആശുപത്രിയിൽ സ്ത്രീ ഉപേക്ഷിക്കുകയായിരുന്നെന്നാണു സൂചന. ആശുപത്രി അധികൃതർ നൽകിയ വിവരം അനുസരിച്ച് പിതാവ് അബ്ദുറഹ്മാൻ ഫാരിഅ്, സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമെത്തി കുട്ടിയെ ഏറ്റുവാങ്ങി. 

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.